ചരിത്രവും പ്രൗഢിയും വിളിച്ചോതി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്
തൃപ്പൂണിത്തുറ: കാഴ്ചകൾക്കപ്പുറം രാജഭരണകാലത്തേയും രാജക്കന്മാരെയും ബഹുമാനത്തോടെ കാണുവാനുള്ള ജനങ്ങളുടെ അന്നുള്ള ആഗ്രഹമാണ് ഇന്നത്തെ അത്തച്ചമയമായി പരിണമിച്ചത്. പുലർക്കാലത്തിൽ തൃക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള രാജാവിന്‍റെ എഴുന്നള്ളത്തിൽ നെട്ടൂർ തങ്ങളും ചെമ്പിൽ അരയനും കരിങ്ങാച്ചിറ കത്തനാരും നാനാ ജാതി മതസ്തരും വർണവിവേചനമില്ലാതെ പങ്കെടുത്ത് രാജ നഗരിയിലൂടെ കടന്നുപോകുമ്പോൾ ഭക്തിയോടും ബഹുമാനത്തോടും മാലോകർ കൈതൊഴുതു പോകുന്ന അത്തച്ചമയ ഘോഷയാത്രയ്ക്ക് ഇന്ന് ഏറെ പ്രസക്തിയേറുന്നു.
സാമൂതിരി രാജാവ് വന്നേരിദേശം പിടിച്ചടക്കിയതിനു ശേഷം കൊച്ചി മഹാരാജാവ് സ്വർണ്ണ കിരീടം മടിയിൽ വെച്ചു കൊണ്ടാണ് അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നത്. കാലം ചെല്ലുന്തോറും അത്തം ഘോഷയാത്രയുടെ ചമയശീലുകൾ മാറിക്കൊണ്ടിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരന്മാർ ആയിരുന്നു അന്ന് ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടിയിരുന്നതെങ്കിൽ ഇന്ന് നിശ്ചല ദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളുമാണ് നഗരപാത കീഴടക്കുന്നത്.
കോൽകളികളും, പരിചമുട്ടും, കളരിപ്പയറ്റും ഘോഷയാത്രയ്ക്ക് മികവേകിയിരുന്നപ്പോൾ ബാൻഡ് സെറ്റും നാസിക് ദോളുമായി അത്തച്ചമയം ആധുനികമായി. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കുന്നിന്മേൽ കൊട്ടാരത്തിൽ നിന്നും തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലേയ്ക്കായിരുന്നു ആദ്യ അത്തച്ചമയ ഘോഷയാത്ര നടന്നിരുന്നത്. തൃപ്പൂണിത്തുറ രാജനഗരിയിൽ മാത്രമായ് ഒതുങ്ങിയ അത്തച്ചമയം പരീക്ഷിത്ത് മഹാരാജാവിന്‍റെ കാലത്ത് നിന്നു പോവുകയായിരുന്നു. പിന്നീട് തൃപ്പൂണിത്തുറ നഗരസയുടെ നേതൃത്ത്വത്തിൽ അത്തച്ചമയം കൂടുതൽ ജനകീയമാക്കി തീർക്കുകയായിരുന്നു.
പ്രകൃതി ക്ഷോഭം കണക്കിലെടുത്ത് അത്താഘോഷങ്ങളുടെ ഭാഗമായി ലായം കുത്തമ്പലത്തിൽ നടത്താനിരുന്ന കലാപരിപാടികൾ നിർത്തിവെച്ച് അതിന് വകയിരുത്തിയ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത്തം ഘോഷയാത്രയുടെ ഭാഗമായ അത്തപതാക ധനകാര്യ മന്ത്രി തോമസ് ഐസക് അത്തനഗറിൽ ഉയർത്തി ഘോഷയാത്രയ്ക്ക് ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയോടെ ഘോഷയാത്ര അവസാനിക്കും.