അരീക്കൽ വെള്ളച്ചാട്ടം മാടി വിളിക്കുന്നു; സഞ്ചാരികളെ ഇതിലെ
പിറവം: പാമ്പാക്കുട പഞ്ചായത്തിലെ അരീക്കൽ വെള്ളച്ചാട്ടം കാണാൻ ജനത്തിരക്കേറുന്നു. മഴ തുടങ്ങിയാൽ പിന്നീട് ആറുമാസമാണ് ഇവിടെ വെള്ളച്ചാട്ടം ഉണ്ടാവുക. പ്രദേശത്തെ ഏറ്റവും ഉയർന്ന പ്രദേശമായ മണ്ഡലം മലയിൽ നിന്നും, നവോളിമറ്റം, പിറമാടം ഭാഗങ്ങളിൽ നിന്നും വരുന്ന വെള്ളമാണ് അരീക്കലിൽ എത്തുന്നത് 70 അടിയിലേറെ ഉയരത്തിൽ നിന്നും കത്തുനെ ചാടി മൂന്നു തട്ടുകളിൽ തട്ടിത്തെറിച്ചെത്തുന്ന ജലധാരയിൽ ദിവസേന നൂറു കണക്കിനാളുകളാണ് കുളിക്കാനെത്തുന്നത്. വെള്ളം ചെന്നുചാടുന്ന തടയണയിൽ നീന്തിത്തുടിക്കാനും കഴിയും. ഇടതൂർന്നു നിൽക്കുന്ന മരങ്ങളും കാട്ടുചോലകളും പാറക്കെട്ടുകളുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.
ജില്ല ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാൻ വ്യൂ പോയിന്റ്, ടൊയ്ലറ്റ്, റോഡിൽ നിന്നും ഇറങ്ങിവരാൻ കൈപ്പിടികളോടെയുള്ള പടിക്കെട്ടുകൾ, തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.പത്തു രൂപയാണ് മുതിർന്നവർക്ക് ഫീസ്.കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണിവിടെ.
ഉച്ചഭക്ഷണം ഉൾപ്പെടെ കിട്ടുന്ന ഷാപ്പ് റെസ്റ്റോന്റും സമീപത്തുണ്ട്. നൂറോളം വരുന്ന പടിക്കെട്ടുകൾ ഇറങ്ങാനും കയറാനും ബുദ്ധിമുട്ടുള്ളവർ, പാമ്പാക്കുട പിറമാടം റോഡും ,കാക്കൂർ അരീക്കൽ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ 'ബണ്ട് റോഡ് തെരഞ്ഞെടുത്താൽ മത്. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം. എറണാകുളം കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിളളി കുരിശിനു സമീപത്തു നിന്നും തിരിഞ്ഞ് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അരീക്കലിൽ എത്താം. മൂവാറ്റുപുഴ ഭാഗത്തു നിന്നും പാമ്പാക്കുട പാപ്പുകവലയിൽ നിന്നും രണ്ടര കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഒന്നര കിലോമീറ്റർ അകലെയുള്ള കൊച്ചിക്കൽ ഗുഹയും സഞ്ചരികൾക്ക് നവ്യാനുഭവം സമ്മാനിക്കും.