ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനത്തിന് വിലക്ക്: ഉത്തരവിറക്കി തിരുവിതാം ദേവസ്വം ബോർഡ്
കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് പ്രവർത്തനത്തിന് വിലക്കേര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്. തിരുവിതാം ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം പാടില്ലെന്ന് കാണിച്ച് ബോർഡ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ദേവസ്വത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍എസ്എസിന്റെ എല്ലാത്തരം പ്രവർത്തനങ്ങൾക്കും വിലക്ക് ബാധകമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറാണ് പ്രസ്തുത സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
അവർക്കെതിരെ കേസ് കൊടുക്കില്ല: വെളിപ്പെടുത്തി രാഹുൽ ഈശ്വർ, ഫേസ്ബുക്കിൽ കൊട്ടി ഘോഷിച്ചത് ഏപ്രിൽ ഫൂൾ?
നിലവിൽ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിൽ 1240ഓളം ക്ഷേത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ പ്രവർത്തനങ്ങള്‍ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്‍റെ നടപടി. ഇതോടെ ക്ഷേത്ര മുറ്റങ്ങളിൽ നേരത്തെ നടത്തിവന്നിരുന്ന ആർഎസ്എസ് ശാഖകളുടെ മാസ് ഡ്രില്ലിനും വിലക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മാസ് ഡ്രില്ലിന് അനുമതി നൽകരുതെന്ന കാര്യം ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ആയുധം ഉപയോഗിച്ചുള്ളതോ അല്ലാതെയുള്ളതുമായ കായിക പരിശീലനത്തിനും സർക്കുലറിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്ന ശേഷവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാഖാപ്രവർത്തങ്ങൾ നടക്കുന്നതായോ മാസ് ഡ്രില്ലോ നടക്കുന്നതായോ ഉള്ള സംഭവങ്ങൾ അറിയുന്ന പക്ഷം ഇക്കാര്യം തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ തന്നെ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഇക്കാര്യം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിർദേശിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.