രണ്ട് പേർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിച്ചു
എറണാകുളം: കൊച്ചിയിൽ പെട്രോൾ ബോംബറിഞ്ഞ് രണ്ട് പേരെ പരിക്കേൽപ്പിച്ച ശേഷം ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിക്കുകയായിരുന്നു. പച്ചാളത്താണ് സംഭവം. മരിച്ച ഓട്ടോ ഡ്രൈവറായ ഫിലിപ്പ് പച്ചാളം സ്വദേശിയാണ്. അയൽവാസികളായ പങ്കജാക്ഷന്റെ കടയിലെത്തിയ ഇയാൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.
സാമൂഹിക വ്യാപനമുണ്ടോ? കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന, പരിശോധിക്കുന്നത്
ഇതേ കടയിലിരുന്ന് സംസാരിക്കുകയായിരുന്ന റെജിൻ ദാസിനും പങ്കജാക്ഷനും നേരെയാണ് പെട്രോൾ ബോംബറിഞ്ഞത്. പെട്രോൾ നിറച്ച കുപ്പിയ്ക്ക് തീകൊടുത്ത ശേഷം കടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ റോഡിൽ വെച്ച് തന്നെ പെട്രോൾ ഒഴിച്ച് ഓട്ടോയ്ക്ക് തീ കൊളുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റെജിന്റെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച ഫിലിപ്പുമായി മുൻവൈരാഗ്യമുണ്ടായിരുന്നില്ലെന്നാണ് ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പങ്കജാക്ഷൻ നൽകിയ മൊഴി. എന്നാൽ എറണാകുളം നോർത്ത് പോലീസ് സംശയിക്കുന്നത് ഇവർ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നതായാണ്.