എച്ച്എംടി കവല വികസനം: പൊളിച്ചു മാറ്റാതെ തൊഴിലാളി യൂണിയൻ ഓഫീസ്, മന്ത്രിയുടെ നിര്‍ദേശത്തിന് വിലയില്ല!
കളമശേേരി: എച്ച്എംടി കവല വികസനവുമായി ബന്ധപ്പെട്ട് പെട്ടിക്കടകൾ പൊളിച്ചു മാറ്റിയെങ്കിലും തൊഴിലാളിയൂണിയൻ ഓഫീസ് മാത്രം മാറ്റിയിട്ടില്ല. കവല വികസനത്തിന് എച്ച്.എം.ടി കവലയിലുള്ള പെട്ടിക്കടകളും മറ്റും രണ്ടുമാസത്തിനുള്ളിൽ പൊളിച്ചു മാറ്റാൻ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ 2017 ഡിസംബർ എട്ടിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം 2018 ഒക്ടോബറിലാണ് ഇവിടെയുള്ള ഭൂരിപക്ഷം കടകളും പൊളിച്ചുമാറ്റിയത്.
ഇനിയിപ്പോൾ സി.ഐ.ടി.യുവിനും, എസ്.ടി.യുവിനും കൂടിയുള്ള വിശ്രമ കേന്ദ്രമാണ് പൊളിച്ചു മാറ്റാനുള്ളത്. അമ്പതോളം തൊഴിലാളികളാണ് ഇതുപയോഗിക്കുന്നത്. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ പൂൾ പതിനൊന്നിലെ തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണീ വിശ്രമകേന്ദ്രം. സി.ഐ.ടിയുവിലുള്ള തൊഴിലാളികളാണിത് ഉപയോഗിക്കുന്നത്.

ഇവിടെ നിന്ന് വിശ്രമകേന്ദ്രം മാറ്റുന്നതിന് തൊഴിലാളി യൂണിയനുകൾക്ക് എതിർപ്പില്ല. എന്നാൽ പകരം സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. പൊളിച്ചു മാറ്റിയ പെട്ടിക്കടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പകരം സ്ഥലം പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേർന്ന് നൽകിയിരുന്നു. ചരക്കുമായി വരുന്ന വാഹനങ്ങൾ കാണത്തക്കവിധം റോഡരികിൽ തന്നെ സൗകര്യം വേണമെന്ന് മാത്രമേ നിർബന്ധമുള്ളൂ. ഇക്കാര്യം കാട്ടി എച്ച്.എം.ടി കവല വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യൂണിയൻ നേതാക്കൾ നിവേദനം നൽകിയിട്ടുണ്ട്. ചർച്ച നടത്തിയിട്ടുമുണ്ട്, എന്നാൽ ഇതേവരെ തീരുമാനമെന്നു മായിട്ടില്ല.












Click it and Unblock the Notifications