എസ്എഫ്ഐ പ്രവർത്തകന്റെ കൊല മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം: വി മുരളീധരൻ എംപി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വഹക സമിതി അംഗം വി.മുരളീധരൻ എം.പി. പറഞ്ഞു. ഈ സംഭവം നടന്നതിന് ശേഷവും നിലപാട് വ്യക്തമാക്കാനും കർശന നടപടികൾ എടുക്കാനും സി.പി.എം വൈമനസ്യം കാണിക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ഒളിച്ചുകളി. എറണാകുളത്തും തിരുവനന്തപുരത്തും ബി.ജെ.പി , ആർ. എസ്സ്.എസ്സ് പ്രചരണ സാമഗ്രികൾക്കെതിരെ സി.പി.എം നടത്തിയ ആക്രമണങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭീകരവാദികൾക്കെതിരെ സി.പി.എം അണികൾക്കിടയിലുണ്ടായിട്ടുള്ള രോഷം വഴി തിരിച്ച് വിടാനാണ് ബി.ജെ.പി , ആർ. എസ്സ്. എസ്സ് പ്രചരണ സാമഗ്രികൾ നശിപ്പിച്ച് കൊണ്ട് സി.പി.എം ശ്രമിക്കുന്നത്. കൊലപാതകികൾ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി അത് തുറന്ന് പറയാതിരിക്കുന്നത് അവരെ സംരക്ഷിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അഭിമന്യു ജിഹാദി ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ട സംഭവം കേരളത്തിൽ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനത്തിന്റെ അപകടകരമായ സൂചനയാണ്. കേരളത്തിൽ ഉടനീളം ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിച്ചത് സി.പി.എം , കോൺഗ്രസ്സ് സർക്കാരുകളുടെ ഭരണത്തിന്റെ തണലിലും സംരക്ഷണയിലുമാണ്. കേരളത്തിൽ ജിഹാദി ഭീകരവാദികൾ ശക്തി പ്രാപിക്കുന്നുവെന്ന കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ ഗൗരവത്തിലെടുക്കാത്ത സി.പി.എം സമീപനമാണ് ഇവർക്ക് കേരളം വളക്കൂറുള്ള മണ്ണാക്കിയത്. വിവിധ ഘട്ടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികളുടെ സഹായം തേടാനും ഇവർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകാനും തയ്യാറായതിന്റെ തിക്തഫലമാണ് ഇപ്പോഴുണ്ടായിട്ടുള്ള സംഭവം.
ഇനിയെങ്കിലും സി.പി.എം ഒളിച്ച് കളി അവസാനിപ്പിച്ച് ജിഹാദി ഭീകരവാദികളെ ശക്തമായി അമർച്ച ചെയ്യാനും കാമ്പസുകളെ അവരുടെ വിഹാര രംഗമാകുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. എ.ബി.വി.പിയെ പോലുള്ള പ്രസ്ഥാനങ്ങളെ നേരിടാൻ ഭീകരവാദ പ്രസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് ഇനിയെങ്കിലും സി.പി.എം ഉപേക്ഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.