ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി, ആ വിളിയില്‍ പരിഹാസമുണ്ട്, തന്നെ വിളിക്കേണ്ട, തിരുത്തി സതീശന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വന്ന ക്യാപ്റ്റന്‍ വിളിയെ തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ ക്യാപ്റ്റനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അത്തരത്തില്‍ വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലുണ്ടായത് കൂട്ടായ വിജയമാണ്. പാര്‍ട്ടിയുടെ മുന്നണി പോരാളി മാത്രമാണ് താന്‍.
കോണ്‍ഗ്രസില്‍ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. ആ വിളിയില്‍ പരിഹാസമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംപിയാണ് സതീശനെ ക്യാപ്റ്റന്‍ ഒറിജിനല്‍ എന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ഏറ്റെടുത്തിരുന്നു. ജെബി മേത്തറും സതീശനെ ക്യാപ്റ്റനെന്നായിരുന്നു വിശേഷിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊന്നും പ്രചരിപ്പിക്കേണ്ട. ഞാന്‍ അതിന് പിന്നാലെ പോകുന്നയാളല്ല. എന്റെ മിഷന്‍ വേറെയാണ്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് മിഷന്‍. അതിനകത്ത് ഒരു പരിഹാസമുണ്ട്. ആ രീതിയില്‍ കണ്ടാല്‍ മതി. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നത്. അതിന്റെ ഏകോപനം നടത്തുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പടയില്‍ മുന്നണി പോരാളിയാണ്. പടപ്പുറപ്പാട് നടത്തുമ്പോള്‍ ഞാന്‍ മുന്നിലുണ്ട്. ഒരിക്കലും ഓടി പിറകോട്ട് പോകില്ല. പിന്നില്‍ നിന്ന് വെടിയേറ്റും മരിക്കില്ല. പോരാളികള്‍ എല്ലാം ക്യാപ്റ്റന്‍മാരാണോ? മുന്നില്‍ നിന്ന് പോരാടുന്ന ഒരുപാട് പോരാളികളില്‍ ഒരാളാണ് ഞാനെന്ന് സതീശന്‍ പറയുന്നു.

കെവി തോമസിനെതിരെ വംശീയ അധിക്ഷേപമൊന്നും ആരും നടത്തിയിട്ടില്ല. സിപിഎമ്മല്ലേ അദ്ദേഹത്തിന് തിരുതാ തോമസ് എന്ന് പേരിട്ടത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന കാലത്ത് ആരെങ്കിലും അദ്ദേഹത്തെ ആ പേര് വിളിച്ചിട്ടുണ്ടോ. അന്ന് അദ്ദേഹത്തെ അങ്ങനെ വിളിച്ചവരാണ്, ഇന്ന് അദ്ദേഹത്തെ ചുവന്ന ഷാളിട്ട് സ്വീകരിച്ചത്. നിരവധി സിപിഎമ്മുമാര്‍ കെവി തോമസിനെ തിരുത തോമയെന്ന് വിളിച്ച് പ്രസംഗിച്ചിട്ടുണ്ട്. അന്നൊന്നും അത് വംശീയ അധിക്ഷേപമായി തോന്നിയില്ലേ? അത് ആളുകള്‍ കളിയാക്കി വിളിക്കുന്നതാണ്. അതില്‍ പോലും എനിക്ക് യോജിപ്പില്ല. പിറകേ നടന്ന് വേട്ടയാടുന്നത് ശരിയല്ല. അത് നടത്തരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറയാനുള്ളത്.

കോണ്‍ഗ്രസ് അങ്ങനെ സെമി കേഡര്‍ ശൈലിയിലേക്ക് മാറിയിട്ടില്ല. സെമി കേഡര്‍ ഈ പാര്‍ട്ടിയുടെ ലക്ഷ്യമാണ്. ഞങ്ങള്‍ പാര്‍ട്ടിയിലെ മാറ്റമൊക്കെ കൊണ്ടുവന്ന് ആ പാതയിലേക്കാണ് പോകുന്നത്. അത് നല്ല സ്‌റ്റെപ്പാണ്. കോണ്‍ഗ്രസിന് അച്ചടക്കം ആവശ്യമാണ്. മുമ്പ് ഉണ്ടായിരുന്നു. പഴുതുകള്‍ അടച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. തൃക്കാക്കരയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സഹപ്രവര്‍ത്തകരും സാധാരണ പ്രവര്‍ത്തകരും അതോടൊപ്പം നിന്നു. വിജയം നേടിയത് അങ്ങനെയാണ്. ആഗ്രഹം ഒന്നും, ചെയ്യുന്നത് മറ്റൊന്ന് ചെയ്യുകയും ചെയ്താല്‍ ഒന്നും നടക്കില്ല. കോണ്‍ഗ്രസ് ഒരിക്കലും ആള്‍ക്കൂട്ടമാിയ മാറരുത്. പാര്‍ട്ടിയെ മാറ്റാനുള്ള നടപടികളാണ് ഇത്. കുറച്ച് സമയമെടുക്കുമെന്നും സതീശന്‍ പറഞ്ഞു.

ഒരു വര്‍ഗീയ ശക്തിയെയും കേരളത്തില്‍ തലപൊക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പില്‍ വളരെ വ്യക്തമായി ഞങ്ങള്‍ അത് അവതരിപ്പിച്ചു. അതിന് കിട്ടിയ അംഗീകാരം കൂടിയാണ് ഈ വിജയം. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന സാഹചര്യം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. എല്ലാ വര്‍ഗീയ ശക്തികളെയും ഒരുപോലെ നേരിടണം. സര്‍ക്കാര്‍ ദുര്‍ബലമാകുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കേരളത്തില്‍ ആളുകള്‍ തലപൊക്കുന്നത്. അവരെ ചെറുത്ത് തോല്‍പ്പിക്കാന്‍ യുഡിഎഫ് മുന്‍നിരയില്‍ തന്നെയുണ്ടാവുമെന്നും സതീശന്‍ വ്യക്തമാക്കി.

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുവരട്ടെ. ആരാണ് അത് അപ്ലോഡ് ചെയ്തതെന്ന് അന്വേഷിക്കണം. സിപിഎമ്മുകാരും അറസ്റ്റ് ചെയ്തവരിലുണ്ട്. തിരഞ്ഞെടുപ്പിന്റെ പേരില്‍ ആ വിവാദം ഞങ്ങളുടെ തലയില്‍ ഇടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആരാണ് എഎപിയുടെ പേരില്‍ വ്യാജ ട്രൂകോളര്‍ ഉണ്ടാക്കിയത്. കള്ളവോട്ട് ചെയ്യാന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. ഇതൊരു സുപ്രധാന രേഖയാണ്. അത് വ്യാജമായി ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ എത്ര മാത്രം അധപതിച്ചെന്നതിന്റെ തെളിവാണ് ഇതെല്ലാം. തൃക്കാക്കരയില്‍ 25000 വോട്ടിന് ജയിക്കാനുള്ള ശക്തിയൊന്നും യുഡിഎഫിനില്ല. ബിജെപിയുടെയും ട്വന്റി ട്വന്റിയുടെയും സിപിഎമ്മിന്റെയും വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications