സദ്യയിലെ സാമ്പാർ പോലും തട്ടിക്കൂട്ട്; പച്ചക്കറിക്ക് പൊള്ളുന്ന വില, കുടുംബ ബജറ്റ് താളംതെറ്റിച്ച് മത്സ്യ-മാംസ വിലയും റോക്കറ്റ്പോലെ കുതിക്കുന്നു...
കൊച്ചി: ദിവസേനയുള്ള മെനുവിൽ സാമ്പാറും അവിയലും കുറവായി തുടങ്ങിയാൽ ഉറപ്പിക്കാം പച്ചക്കറിവില കൂടിയിട്ടുണ്ടെന്ന്. ഹോട്ടലുകളിൽ മാത്രമല്ല വീടുകളിലെ സ്ഥിതിയും സമാനമാണ്. എന്നാൽ വിഭവ സമൃദ്ധമായ സദ്യയിൽപ്പോലും തട്ടിക്കൂട്ട് സാമ്പാറും അവിയലും ഇടംപിടിക്കുമ്പോൾ സംസ്ഥാനത്തെ പച്ചക്കറിവില റോക്കറ്റ് പോലെ കുതിക്കുന്നുവെന്ന് പറയേണ്ടതില്ല.
നിപ്പയെന്ന് സംശയം: കേരളത്തില്‍ ജോലി ചെയ്ത 79 കാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയും അതലധികവുമായി പച്ചക്കറിയുടെ വില വർധനവ്. ട്രോളിങ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതു പച്ചക്കറിയുടെ ഡിമാന്‍റ് വർധിപ്പിച്ചു. അതിനാലാണ് ഒരാഴ്ചയ്ക്കിടെ കനത്ത വിലക്കയറ്റമെന്ന് ചാല മാർക്കറ്റിലെ പച്ചക്കറി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. വിലക്കയറ്റം കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞിട്ടില്ലെങ്കിലും വ്യാപാരികൾ സ്റ്റോക്ക് ഇറക്കുന്നതിൽ കുറവ് വരുത്തിയിട്ടുണ്ട്. വിലകൂടിയതിനാൽ പച്ചക്കറിയുടെ അളവ് കുറച്ചുവെന്നും കറികളിൽ ഇത് പ്രകടമാകുന്നുണ്ടെന്നുമാണ് ഹോട്ടൽ വ്യാപാരികളും പ്രതികരിക്കുന്നത്.
50 രൂപയിൽ താഴെ കിടന്ന പച്ചക്കറികളാണ് ഒരാഴ്ചയ്ക്കിടെ ഇരട്ടിയും രണ്ടിരട്ടിയും വിലവർധനവിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നത്. 35 രൂപയായിരുന്ന ബീൻസിന് ഇന്നലത്തെ മാർക്കറ്റ് വില 110 ആയിരുന്നു. പച്ചമുളകും ഇഞ്ചിയും ചേമ്പും വിലയിൽ 100 കടന്നു. 45 രൂപയിൽ നിന്നാണ് പച്ചമുളക് 100 രൂപയിലെത്തിയത്. വെളുത്തുള്ളിയുടെ വില 200 കടന്നതും അടുത്തദിവസമാണ്. ബീറ്റ് റൂട്ട്-70, ക്യാരറ്റ്-65, ഉള്ളി-60, മുരിങ്ങ-80, വഴുതന-45, വണ്ട-75 എന്നിങ്ങനെ പോകുന്നു പച്ചക്കറികളുടെ വില. സാവാളയും ഉരുളക്കിഴങ്ങുമാണ് 40 രൂപയിൽ താഴെ വിലയുള്ളവ. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്.
ട്രോളിങ് നിരോധനം നിമിത്തം മത്സ്യങ്ങളുടെ വിലയിലും റെക്കോഡ് വർധനവാണ് അനുഭവപ്പെടുന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന കടൽക്ഷോഭം കാരണം ചെറുവള്ളങ്ങൾക്കും മീൻപിടിത്ത അനുമതി ഇല്ലാത്തത് സംസ്ഥാനത്തെ മത്സ്യ വിപണിയെ പൊള്ളിക്കുന്നു. മത്തി, അയല, നത്തോലി തുടങ്ങിയ ചെറുമീനുകൾക്കു പോലും 500 രൂപയ്ക്കടുത്തായി വില.
നെയ്മീനും ചൂരയും കേരയും ഒക്കെ ആഴ്ചകൾക്കു മുൻപു തന്നെ കിലോയ്ക്ക് 1000 കടന്നിരുന്നു. പാര-600, മോത-600, ചെമ്മീൻ 1200, കണവ 1600 എന്നിങ്ങനെയായിരുന്നു പാളയം മാർക്കറ്റിൽ ഇന്നലെ മീനുകളുടെ വില. മത്സ്യവിലയും പച്ചക്കറി വിലയും ഉയർന്നതോടെ മാംസവിപണിയിലും തിരക്കേറിയിട്ടുണ്ട്. കെപ്കോയിൽ ചിക്കൻ സ്റ്റോക്കില്ലാത്ത അവസ്ഥയലാണ്. മറ്റ് മാംസങ്ങൾക്കും വൻ ഡിമാന്‍റ് അനുഭവപ്പെടുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാവുകയാണ്.