പാലാരിവട്ടം മേൽപ്പാലം; വിജിലൻസ് പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ ഉമ്മൻചാണ്ടി സർക്കാരും കുടുങ്ങും
കൊച്ചി: നിർമാണത്തിൽ വൻ ക്രമക്കേടു നടന്നതായി പരാതി ഉയർന്ന പാലാരിവട്ടം ഫ്ലൈ ഓവറിൽ സാങ്കേതിക വിദഗ്ധരുൾപ്പെട്ട വിജിലൻസ് സംഘം വിശദ പരിശോധന തുടങ്ങി. പൊതുമരാമത്തിലേതുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ എൻജിനീയർമാർ ഉൾപ്പെട്ടതാണു വിദഗ്ധ സംഘം. മേൽപ്പാലത്തിൽ ഇന്ന് ഉച്ചയ്ക്കു തുടങ്ങിയ പരിശോധന വൈകിട്ടു വരെ നീണ്ടു.
രാജീവ് പരാമര്ശത്തില് വിവാദം കത്തുന്നു.... മോദി മഹാനുണയനാണെന്ന് കോണ്ഗ്രസ്!!
മേൽപ്പാലത്തിലെ വിള്ളലുകൾ സംഘം പരിശോധിച്ചു. കോൺക്രീറ്റ് സാംപിളുകളും ശേഖരിച്ചു. പാലത്തിന്റെ ബലക്ഷയത്തിനു കാരണം നിർമാണത്തിലെ പാകപ്പിഴകളാണോ എന്നു തിരിച്ചറിയാനാണിത്. പാലത്തിന്റെ നിർമാണത്തിനുള്ള കോൺക്രീറ്റ് കൂട്ടിൽ ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് ഐഐടി വിദ്ഗധരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം അടച്ചിട്ടു പുനസ്ഥാപന ജോലികൾ നടത്തുന്നത്.
പ്രാഥമിക അന്വേഷണമാണ് വിജിലൻസ് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. ഇത് കഴിഞ്ഞ സർക്കാരിനെയും ബാധിക്കുമെന്നാണ് സൂചനകൾ. പ്രാഥമിക അന്വേഷണം പൂർത്തിയാകാൻ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നു പ്രത്യേക അന്വേഷണ സംഘത്തലവൻ എറണാകുളം വിജിലൻസ് എസ്പി കാർത്തിക് അറിയിച്ചു.
ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ കഴിഞ്ഞ ദിവസം വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫ്ലൈ ഓവറിലെ പരിശോധന പൂർത്തിയാക്കിയാൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എൻജിനീയർമാരിൽ നിന്നും മൊഴിയെടുക്കും.