ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം
കൊച്ചി: രണ്ടുതവണ തുടര്‍ച്ചയായി എംഎല്‍എ ആയവര്‍ മാറി നില്‍ക്കട്ടെ എന്നാണ് സിപിഎം സമീപനം. എന്നാല്‍ ചില നേതാക്കള്‍ക്ക് രാഷ്ട്രീയ സാഹചര്യം മനസിലാക്കി ഇളവുകള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ ഇളവുകള്‍ പലതവണ ലഭിച്ച എറണാകുളത്തെ സിപിഎം നേതാവാണ് വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ. ആറ് തവണ എംഎല്‍എ ആയിട്ടുള്ള ഇദ്ദേഹം ഇത്തവണ മല്‍സരിക്കില്ല എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന പ്രതികരണം ചില വ്യക്തമായ സൂചനകള്‍ നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
വൈപ്പിനില്‍ എംബി ഷൈനി വരുമോ
വൈപ്പിനില്‍ ഇത്തവണ എസ് ശര്‍മയുണ്ടാകില്ലെന്നും ജില്ലാ പഞ്ചായത്തംഗം എംബി ഷൈനിക്കാണ് സിപിഎം ഇവിടെ സാധ്യത കല്‍പ്പിക്കുന്നതെന്നുമുള്ള വിവരങ്ങളാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍ മണ്ഡലത്തില്‍ സജീവമാണ് ശര്‍മ. സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കലും ജനങ്ങളുമായി സംവദിക്കലുമുള്‍പ്പെടെ അദ്ദേഹം തിരക്കിലാണ്.
സ്ഥാനാര്‍ഥിയാകുമോ
സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന പതിവ് മറുപടിയാണ് ശര്‍മ നല്‍കുന്നത്. സിപിഐയിലെ വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇനി മല്‍സരിക്കാനില്ലെന്നും യുവാക്കള്‍ വരട്ടെ എന്നും പറയുമ്പോഴാണ് ശര്‍മ എവിടെയും തൊടാതെ മറുപടി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന ധ്വനിയും അതിലുണ്ട്.
മുതിര്‍ന്നവരെ മറക്കരുത്
യുവാക്കളെ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന പുതിയ നിലപാടിനെ അദ്ദേഹം തള്ളുന്നില്ല. അത് വേണ്ടതാണ് എന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ തലമുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്ത് മറക്കരുതെന്നും ശര്‍മ പറയുന്നു. മുതിര്‍ന്നവും യുവാക്കളും ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥി പട്ടികയാണ് ഉചിതമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
തന്ത്രപരമായ സമീപനം
സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ എറണാകുളം ജില്ലയില്‍ സിപിഎമ്മില്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റുമെല്ലാം വരും ആഴ്ചകള്‍ ചേരാനിരിക്കുകയാണ്. ഇതോടെ ചര്‍ച്ചകള്‍ വേഗത കൂടും. ശര്‍മ വൈപ്പിന്‍ മണ്ഡലത്തില്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്. അതേസമയം, എറണാകുളം ജില്ലയുടെ കാര്യത്തില്‍ ചില തന്ത്രപരമായ സമീപനമാണ് സിപിഎം സ്വീകരിക്കുക എ്ന്നാണ് വിവരം.
അഞ്ചിടത്ത് ചെങ്കൊടി പാറിച്ചു
2016ല്‍ ഇടതുതരംഗം കേരളത്തില്‍ ആഞ്ഞടച്ചപ്പോഴും എറണാകുളം ജില്ലയിലെ യുഡിഎഫ് കോട്ടകള്‍ക്ക് കാര്യമായ ക്ഷതമേറ്റിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുക്യാമ്പിന് പ്രതീക്ഷ നല്‍കുന്നു. നിലവില്‍ അഞ്ച് നിയമസഭാ സീറ്റാണ് എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിനൊപ്പമുള്ളത്. കോതമംഗലം, കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിന്‍, മൂവാറ്റുപുഴ എന്നിവയാണ് എല്‍ഡിഎഫിന്റെ കൈവശമുള്ളത്.
നാലുപേര്‍ ഉറപ്പ്
എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ തന്നെ മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. മറ്റു എംഎല്‍എമാരായ കെജെ മാക്‌സി, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ ഇത്തവണയും മല്‍സരിക്കും. സിപിഐ മല്‍സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനയുണ്ട്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളിയെ മല്‍സരിപ്പിച്ചാല്‍ പറവൂര്‍ ഇടത്തോട്ട് ചായുമെന്ന് സിപിഎം പറയുന്നു.
പറവൂര്‍ വച്ചുമാറുമോ
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പറവൂരില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. പറവൂര്‍ സിപിഎമ്മിന് വിട്ടുകൊടുത്താല്‍ സിപിഐ ആവശ്യപ്പെടാന്‍ സാധ്യതയുള്ള സീറ്റ് പെരുമ്പാവൂരാണ്. കളമശേരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ പരിഗണിക്കുന്നു എന്നാണ് വിവരം. ശക്തരെ മല്‍സര രംഗത്തിറക്കി കൂടുതല്‍ സീറ്റ് പിടിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍