യുവതിയെയും അമ്മയെയും ഒന്നര വയസുള്ള കുഞ്ഞിനെയും തീ കൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, സംഭവം കളമശ്ശേരിയിൽ...
കളമശേരി: കൂടെ കഴിഞ്ഞിരുന്ന യുവതിയെയും അമ്മയെയും ഒന്നര വയസുള്ള കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പൊള്ളലേറ്റ് ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന യുവതിയുടെ അമ്മയും മരിച്ചു. ചേർത്തല വരനാട് തോപ്പുവേലി വീട്ടിൽ പ്രകാശൻ മകൻ സജിയാണ് (39) കൂടെ കഴിഞ്ഞിരുന്ന പുത്തൻകുരിശ് പട്ടിമറ്റം കാണിനാട് കീച്ചിറ ചാലിൽ പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൾ ബിന്ദുവിനെയും (29) ഒന്നര വയസുള്ള മകന്‍ ശ്രീഹരിയെയും ബിന്ദുവിന്‍റെ അമ്മ ആനന്ദവല്ലിയെയും (54) ഡീസൽ ഒഴിച്ചു തീ കൊളുത്തിയ ശേഷം ബാത്ത്റൂമിൽ കയറി തൂങ്ങിമരിച്ചത്.
രാഹുൽ ഗാന്ധിയെ കാത്ത് കലിപ്പിൽ അമേഠിയിലെ ഒരു ഗ്രാമം! 2014ൽ ദത്തെടുത്തു, പിന്നെ തിരിഞ്ഞ് നോക്കിയില്ല
കൊച്ചി സര്‍വകലാശാലാ കാമ്പസിനു സമീപം പോട്ടച്ചാല്‍ നഗർ റോഡിലുള്ള വാടക വീട്ടിൽ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ് മരണവെപ്രാളത്തിൽ വീടിനു പുറത്തിറങ്ങിയ ആനന്ദവല്ലിയുടെ നിലവിളിയെത്തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഓടിക്കൂടിയവരോട് അകത്ത് ആളുണ്ടെന്നും സജിയാണ് തീ കൊളുത്തിയതെന്നും ആനന്ദവല്ലി അലമുറയിട്ടു. നാട്ടുകാർ വീടിനകത്ത് കയറി നോക്കിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ട ബിന്ദുവും മകനും മരിച്ചിരുന്നു.
തെരച്ചിലിനൊടുവിലാണ് സജിയെ പുറത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദവല്ലിയെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റിരുന്ന ആനന്ദവല്ലി രാവിലെ 11 മണിയോടെ മരിച്ചു. സജി വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ദേഹത്തൊഴിച്ച ശേഷം മൂന്നു പേരെയും തീ കൊളുത്തുകയായിരുന്നുവെന്ന് ആനന്ദവല്ലി പൊലീസിനും ഡോക്റ്റർമാർക്കും മൊഴി നൽകിയിട്ടുണ്ട്.
സജിയും ബിന്ദുവും തമ്മിൽ നിത്യവും വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ആനന്ദവല്ലി മൊഴി നൽകിയിരുന്നു. ബിന്ദു സഹോദരൻ രതീഷിന്‍റെ അടുത്തേക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടതും സജിയെ അസ്വസ്ഥനാക്കിയിരുന്നതായി ഇയാളുടെ ആത്മാഹത്യാക്കുറിപ്പിൽ പറയുന്നു.
ആനന്ദവല്ലി രാത്രി ഏറെ വൈകിയും പൈപ്പിൽ നിന്നും ബക്കറ്റുകളിൽ വെള്ളം നിറക്കുകയും തുണി അലക്കുകയും ചെയ്യുന്നതു കണ്ടതായി അയൽവാസികൾ പറഞ്ഞു. ഇതേ സമയം സജി പുറത്തിരുന്ന് മദ്യപിച്ചിരുന്നതായും ആനന്ദവല്ലി പൊലീസിനോട് പറഞ്ഞിരുന്നു.
ഉറക്കത്തിലായിരുന്നതിനാൽ ബിന്ദുവിന് എഴുന്നേൽക്കാൻ പോലും സാധിച്ചിരിക്കില്ലെന്നും കിടന്ന ഉടനെയായതിനാലാണ് ആനന്ദവല്ലിക്ക് എഴുന്നേറ്റ് ഓടാൻ സാധിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണു ഇവർ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു സജി. ഇയാൾക്ക് നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. നാലു വർഷം മുൻപ് വീടുവിട്ടിറങ്ങിയ സജിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. സജിയെ കാണാനില്ലന്നു കാണിച്ച് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതിയും നൽകിയിരുന്നു. സജിയുടെ ഡയറിയിൽ നിന്നും പൊലീസിനു ലഭിച്ച ഫോൺ നമ്പറിൽ നിന്നാണ് ബന്ധുക്കള കണ്ടെത്താനായത്.
ആനന്ദവല്ലിയുടെ ഭർത്താവ് ഉണ്ണികൃഷ്ണന്‍റെ മരണശേഷം പട്ടിമറ്റത്തു നിന്നു താമസം മാറിയ ആനന്ദവല്ലിയും മക്കളും ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. ബിന്ദുവിന്‍റെ വിവാഹം കഴിഞ്ഞതായി അറിഞ്ഞിരുന്നില്ലന്നും ബന്ധുക്കൾ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ആനന്ദവല്ലിയുടെയും ബിന്ദുവിന്‍റെയും മൃതദേഹങ്ങൾ കളമശേരി മുനിസിപ്പൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ശ്രീഹരിയുടെ മൃതദേഹം കാക്കനാട് അത്താണിയിൽ സംസ്കരിക്കും. സജിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.