ഹൈദരാബാദില്‍ പ്രളയം, 11 മരണം; 24 മണിക്കൂറില്‍ പെയ്തത് 300 മില്ലിമീറ്റര്‍ മഴ
കഴിഞ്ഞ 24 മണിക്കൂറില്‍ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഹയാത്നഗറിൽ 300 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ കാലയളവിൽ ഇത്ര വലിയ മഴ മുമ്പ് ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽ ലഭിച്ചത് ഒരു തവണ മാത്രമാണ്. മുമ്പ്. കനത്ത മഴ സെർവറുകളുടെ പ്രവര്‍ത്തനത്തെ പോലും തടസ്സപ്പെടുത്തിയതിനാൽ ആ കൃത്യമായ വർഷം സ്ഥിരീകരിക്കാൻ കാലാവസ്ഥാ ഉദ്യോഗസ്ഥർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
Recommended Video
റെക്കോർഡ് മഴയോടെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ നഗര കേന്ദ്രമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഈ വർഷം ഇതിനകം തന്നെ കനത്ത മഴ മൂലം ജയ്പൂർ, ബീഹാർ, ഗുജറാത്തിലെ സൗരാഷ്ട്ര മേഖല, തീരദേശ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ വലിയ പ്രതിസന്ധികള്‍ അനുഭവിച്ചിരുന്നു.

വാരാന്ത്യത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് തെലങ്കാനയിലെ പല ജില്ലകളിലും റെക്കോർഡ് തോതിലുള്ള മഴ പെയ്തത്. ഈ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മഴ ലഭിച്ചത് രംഗ റെഡ്ഡി ജില്ല, യാദാദ്രി ഭുവനഗിരി ജില്ല, മേഡൽ-മൽക്കജ്ഗിരി ജില്ല, ഹൈദരാബാദ് ജില്ലകളാണ്. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ച രാവിലെയും ഹയാത്ത് നഗറിൽ 300 മില്ലിമീറ്റർ മഴയും യാദാദ്രി ഭുവഗിരിയിൽ 250 മില്ലിമീറ്റർ മഴയും ലഭിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തെലങ്കാനയിൽ മാത്രം വിവിധ അപകടങ്ങളിൽ 11 പേർ മരിച്ചു. വീടിന്റെ മതിൽ തകർന്ന് വീണ് ഒൻപത് മാസം പ്രായമായ കുഞ്ഞടക്കമാണ് ഹയാത്ത് നഗറില്‍ മരിച്ചത്. ഹൈദരാബാദിന്‍റെ പല മേഖലകളിലും വെള്ളക്കെട്ടും രൂക്ഷമാണ്. മിക്ക വീടുകളും പ്രളയസമാന സാഹചര്യത്തിലാണ്. ഇടറോഡുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഒഴികി പോവുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലും മഴ തുടരുകയാണ്. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സർവകലാശാല മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ചുള്ള ഏറ്റവും അപകടകരമായ സാഹചര്യം അവസാനിച്ചെന്നാണ് കാലാവാസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications