കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയും ഒന്നാണ്; സായ് പല്ലവി
ഹെെദരാബാദ്: സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് സായ് പല്ലവി. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സായ് പല്ലവി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം കൂടി വന്നിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്.
അതേസമയം തീവ്രവലത് പക്ഷ ഗ്രൂപ്പുകളെ ഇതിനോടകം ഈ പരാമര്‍ശങ്ങള്‍ ചൊടിപ്പിച്ച് കഴിഞ്ഞു. താനൊരു പക്ഷത്തിന്റെ ആളല്ലെന്നും നടി പ്രഖ്യാപിച്ചിട്ടുണ്ട്. സായ് പല്ലവിയുടെ പരാമര്‍ശങ്ങള്‍ ബിജെപി അടക്കമുള്ളവരാണ് വിവാദമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്...

പുതിയ ചിത്രം വിരാട പര്‍വത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സായ് പല്ലവി പരാമര്‍ശങ്ങള്‍ നടത്തിയത്. ചിത്രത്തില്‍ നക്‌സല്‍ നേതാവുമായി പ്രണയത്തിലാവുന്ന കഥാപാത്രമാണ് സായ് പല്ലവിയുടേത്. താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനത്തില്‍ അല്ലെന്ന് സായ് പല്ലവി പറയുന്നു. ഞാന്‍ ഒരു പക്ഷവും പിടിക്കാറില്ല. പക്ഷേ മതത്തിന്റെ പേരില്‍ കാണിച്ച് കൂട്ടുന്ന ആക്രമങ്ങള്‍ക്കെതിരെ തനിക്ക് എതിര്‍പ്പുണ്ടെന്നും സായ് പല്ലവി പറഞ്ഞു. സാനൊരു ന്യൂട്രല്‍ കുടുംബത്തിലാണ് ജനിച്ചത്. അവിടെ രാഷ്ട്രീയമായ തുല്യതയുണ്ട്. നല്ലൊരു മനുഷ്യനാവാനാണ് എന്നെ അവര്‍ പഠിപ്പിച്ചത്.

വേദനിപ്പിക്കുന്നവരെ സംരക്ഷിക്കണമെന്നാണ് അവര്‍ തന്നെ പഠിപ്പിച്ചിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരെയാണ് സംരക്ഷിക്കേണ്ടത്. അത് അവരുടെ പദവികള്‍ നോക്കാതെ വേണം ചെയ്യാം. ഇടതുപക്ഷത്തെ കുറിച്ചും വലതുപക്ഷത്തെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് ശരിയെന്നോ ആരാണ് തെറ്റെന്നോ നമുക്ക് പറയാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ ആ സമയത്ത് കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെടുന്നതാണ് കാണിച്ചത്. ഇതൊരു മതപരമായ പ്രശ്‌നമായി കാണുന്നുണ്ടെങ്കില്‍, അടുത്തിടെ ഒരു മുസ്ലീം ഡ്രൈവറെ ഇതേ പോലെ തല്ലിച്ചതച്ചിരുന്നു.

ഇയാള്‍ പശുക്കളെയും കൊണ്ടുപോവുകയായിരുന്നു. ആ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. ജയ് ശ്രീറാം വിളിക്കേണ്ടി വന്നു അദ്ദേഹത്തിന്. കശ്മീരിലെ സംഭവും ഇതും തമ്മില്‍ എന്താണ് വ്യത്യാസം. നമ്മള്‍ നല്ല മനുഷ്യരായിരിക്കുകയാണ് വേണ്ടത് നല്ലവരാണെങ്കില്‍ നമ്മള്‍ ആരെയും വേദനിപ്പിക്കില്ല. നീതി എന്നത് ഇടത്തോ വലത്തോ അല്ല. ഞാന്‍ രണ്ട് ഇടത്തും വരാത്തയാളാണ്. നിങ്ങള്‍ ശക്തനാണെങ്കില്‍, പക്ഷേ മറ്റൊരാളെ അടിച്ചമര്‍ത്തുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഭാഗത്താണ് തെറ്റ്. വലിയൊരു വിഭാഗം ചെറിയൊരു വിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. രണ്ട് തുല്യ ശക്തികള്‍ തമ്മിലാണ് യുദ്ധം നടത്തേണ്ടതെന്നും സായ് പല്ലവി പറഞ്ഞു.

അതേസമയം സായ് പല്ലവിയെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. ഒരു വംശഹത്യയെ പശുക്കടത്തിലെ ആള്‍ക്കൂട്ട മര്‍ദനവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സായ് പല്ലവിയെ പോലുള്ളവര്‍ ജയ് ശ്രീറാം വിളിയെ വലിച്ചിഴയ്ക്കുകയാണെന്നും തുഷാര്‍ കാന്ത് നായിക്ക് എന്ന യൂസര്‍ പറയുന്നു. മറ്റുള്ളവന്റെ പശുവിനെ മോഷ്ടിച്ച് കൊണ്ടുപോകുന്ന കള്ളന്മാരാണ് അവരെന്നും. അത്തരം ആള്‍ക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും അപരാജിത് ഭാരത് പറയുന്നു. സായ് പല്ലവിയെ വെറുത്ത് പോയെന്നും, ഇത്രയും വൃത്തിക്കെട്ട സ്ത്രീയെ കുറിച്ച് താനിത് വരെ പരാതി പറഞ്ഞിട്ടില്ല. പശുക്കടത്തുകാരനെ കൊല്ലുന്നതും കശ്മീരി പണ്ഡിറ്റിനെ കൊല്ലുന്നതും സമമാണ് അവള്‍ പറഞ്ഞു. നാളെ തീവ്രവാദി കൊല്ലപ്പെട്ടതും അതുമായി സായ് പല്ലവി താരതമ്യം നടത്തുമെന്ന് മറ്റൊരു യൂസര്‍ കമന്റ് ചെയ്തു.

ഏതൊരാള്‍ അക്രമം കാണിച്ചാലും അത് അങ്ങനെ തന്നെയാണ്. അതിന് രാഷ്ട്രീയമില്ല. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ഒരാള്‍ വേണമെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. വിദ്വേഷം നിറഞ്ഞ മനസ്സുള്ളവര്‍ക്കും സായ് പല്ലവി പറഞ്ഞത് മനസ്സിലാവില്ലെന്നും ആരാധകര്‍ വ്യക്തമാക്കി. ഇത്രയും കാലം സായ് പല്ലവി ബുദ്ധിമതിയാണെന്നായിരുന്നു കരുതിയതെന്നും, അസംബന്ധമാണ് നടി പറഞ്ഞതെന്നും മോദി ഭക്തര്‍ കുറിച്ചിട്ടുണ്ട്. അതേസമയം സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അക്കൗണ്ടുകളും രംഗത്ത് വന്നിട്ടുണ്ട്. ബോയ്‌ക്കോട് സായ് പല്ലവി എന്ന ഹാഷ്ടാഗുകളും ട്വിറ്ററില്‍ സജീവമായിട്ടുണ്ട്.












Click it and Unblock the Notifications