വരൾച്ച നേരിടാൻ സജ്ജമായി ഇടുക്കി , ജലം പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി!!!!
ചെറുതോണി: വരള്‍ച്ച നേരിടാന്‍ ഇടുക്കി ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അവലോകനം ചെയ്തു. ജില്ലയില്‍ 27 പഞ്ചായത്തുകളില്‍ നിന്നാണ് കുടിവെള്ള വിതരണത്തിനായുള്ള ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ജലവിഭവ വകുപ്പിന്റെ പത്തോളം വിതരണ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ ജലസ്രോതസുകള്‍ കണ്ടെത്താന്‍ അതതു തഹസീല്‍ദാര്‍മാരെ ജില്ലാകലക്ടര്‍ ചുമതലപ്പെടുത്തി.
ബിജെപിയെ ട്രോളി കോണ്‍ഗ്രസ്: നിങ്ങള്‍ ഏറെ നേരമായി ഡൗണാണ്; വേണമെങ്കില്‍ ഞങ്ങള്‍ സഹായിക്കാട്ടോ
ശുദ്ധജല വിതരണത്തിനായി 82 കിയോസ്‌കുകള്‍ ഇപ്പോള്‍ ജില്ലയിലുണ്ട്. ഇവയില്‍ കേടുപാടുള്ളവ ഉടന്‍ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനക്ഷമമാക്കും. 19 പഞ്ചായത്തുകളില്‍ ജലനിധി പദ്ധതിപ്രകാരമുള്ള 521 പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാണ്. ബാക്കിയുള്ള 21 പദ്ധതികളുടെ നിര്‍മ്മാണം മാര്‍ച്ച് 31നകം തീര്‍ക്കും. ജലസ്രോതസുകള്‍ മലിനമാകാതെ സൂക്ഷിക്കാനും സംരക്ഷിക്കാനും ജില്ലാകലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സംയുക്ത പരിശോധന നടത്തി കണക്ഷന്‍ റദ്ദുചെയ്യാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ് 31വരെ ജില്ലയില്‍ കുഴല്‍കിണറുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതിനായി മുന്‍കൂട്ടി അനുമതി നിര്‍ബന്ധമാക്കും. ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും ജലം പാഴാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.