രാജമുദ്രയുള്ള കെട്ടിടം നാശത്തിന്റെ വക്കില്‍; സംരക്ഷിക്കാന്‍ നടപടിയില്ല, അധികൃതരുടെ അനാസ്ഥ...
രാജാക്കാട്: തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൈയൊപ്പ് പതിഞ്ഞ കേരള- തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിലെ കസ്റ്റംസ് ഹൗസ് ആയിരുന്നു ഈ കെട്ടിടം. അറ്റക്കുറ്റ പണികളില്ലാതെ ഈ കെട്ടിടം നശിച്ചുകൊണ്ടിരുന്നിട്ടും സംരക്ഷിക്കാന്‍ നടപടിയില്ല. രാജ്യവ്യാപകമായി ജി.എസ്.റ്റി.നടപ്പിലാക്കിയതോടെ ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്ന സെയില്‍ ടാക്‌സ് ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് കസ്റ്റംസ് ഹൗസ് അനാഥമായത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തിരുവിതാംകൂര്‍ രാജഭരണകാലത്ത് പണികഴിപ്പിച്ചതാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന ചെക്ക് പോസ്റ്റ് കെട്ടിടത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് നാളിതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. കേരളത്തിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഒന്നായാണ് ബോഡിമെട്ടിലെ സെയില്‍ ടാക്‌സ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
തിരുവിതാംകൂര്‍-മദിരാശി നാട്ടുരാജ്യങ്ങള്‍ അതിര്‍ത്തി പങ്കിട്ടിരുന്ന ബോഡിമെട്ട് വഴിയാണ് രണ്ട് പ്രദേശങ്ങളിലേക്കും നാണ്യവിളകളും, ഭക്ഷ്യ ധാന്യങ്ങളും മറ്റും കൊണ്ടുവരികയും, കൊണ്ടുപോകുകയും ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ഖജനാവിലെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി തിരുവിതാംകൂര്‍ മഹാരാജാവ് ചുങ്കം പിരിക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ഹൗസ് എന്ന പേരില്‍ ഇവിടെ കെട്ടിടം പണിതതെന്നാണ് ചരിത്രം.
പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം കേരള-തമിഴ്‌നാട് പ്രധാന അതിര്‍ത്തി പ്രദേശമായ ഇവിടെ ഇതേ കെട്ടിടത്തില്‍ വാണിജ്യ നികുതി വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിട നിര്‍മ്മാണത്തിന് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഓട് കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂര പൊളിച്ച് നീക്കി പകരം ആസ്പ്പറ്റോസ് ഷീറ്റുകള്‍ മേയുകയായിരുന്നു. ഇതിന് ശേഷം അര നൂറ്റാണ്ട് പിന്നിടുമ്പോളും ഇതുവരെയും ഒരുവിധ അറ്റകുറ്റപ്പണിയും നടത്തുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല.രാജഭരണ കാലത്തെ അവശേഷുപ്പുകളില്‍ ഒന്നായ കസ്റ്റംസ് ഹൗസ് സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.