ഇടുക്കിയില്‍ കൊവിഡ് പോസിറ്റീവായത് മുംബൈയിൽ നിന്നെത്തിയ 24 കാരന്, ജില്ലയില്‍ 2133 പേര്‍ നിരീക്ഷണത്തിൽ
തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 24 പേരില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. ശാന്തന്‍പാറ സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡിഎംഒ അറിയിച്ചു. 18ന് രാവിലെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്്. 19 ന് ചിത്തിരപുരം സി എച്ച് സി യിലെ പരിശോധനയ്ക്കു ശേഷം അവിടെ നിരീക്ഷണത്തിലായിരുന്നെന്നും ഡിഎംഒ അറിയിച്ചു. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25 പേരില്‍ 24 പേര്‍ക്ക് രോഗം ഭേദമായിട്ടുള്ളതും ഒരാള്‍ നിലവില്‍ ചികിത്സയിലുമാണ്.
വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 197 പേരുടെ നിരീക്ഷണകാലാവധി ഇന്ന് അവസാനിച്ചു. ജില്ലയില്‍ ഇന്ന് പുതുതായി 209 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്്. ഇപ്രകാരം നിലവില്‍ ജില്ലയില്‍ 2128 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രികളിലുമായി ആകെ 2133 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും ഇന്ന് 117 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുള്‍പ്പടെ ആകെ 3025 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്ന് 39 പേരുടെ പരിശോധനാഫലം ലഭിച്ചു. 195 പേരുടെ പരിശോധനാഫലം ജില്ലയില്‍ ഇനിയും ലഭ്യമാകാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.