തുലാമഴ തകര്‍ത്തുപെയ്തു: നിറഞ്ഞൊഴുകി ആനയിറങ്കല്‍ അണക്കെട്ട്,
പൂപ്പാറ: തുലാമഴ ശക്തിപ്രാപിച്ചതോടെ ഇടുക്കി ജില്ലയിലെ ആനയിറങ്കല്‍ അണക്കെട്ട് പരമാവധി സംഭരണ ശേഷി പിന്നിട്ട് കവിഞ്ഞൊഴുകി തുടങ്ങി. ഇതോടെ പന്നിയാര്‍ പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കനത്ത മഴയില്‍ സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകള്‍ നിറയുകയും തുറന്നു വിടുകയും ചെയ്തിട്ടും ആനയിറങ്കലില്‍ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്കെത്താന്‍ 7 അടി ജലംകൂടി ആവശ്യമായിരുന്നു.
ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി ഡോക്ടർ രംഗത്ത്
പന്നിയാര്‍ പുഴയുടെ ഉദ്ഭവസ്ഥാനത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് പൊന്‍മുടി അണക്കെട്ടിലെ ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. 35 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്. ഇതും പിന്നിട്ട് 25 സെന്റീമീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് സ്പില്‍വേയിലൂടെ പന്നിയാര്‍ പുഴയിലേക്ക് വെള്ളം കവിഞ്ഞൊഴുകുവാന്‍ തുടങ്ങിയത്.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ചിന്നക്കനാല്‍-ശാന്തന്‍പാറ പഞ്ചായത്തുകളാണു വൃഷ്ടിപ്രദേശം. മണ്‍സൂണ്‍ മഴ താരതമ്യേന കുറച്ചുമാത്രം കിട്ടാറുള്ള പ്രദേശത്ത് തുലാമഴയാണ് സമൃദ്ധമായി ലഭിക്കാറുള്ളത്. ഇതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ ഈ ഭാഗത്തെ തോടുകളും അണക്കെട്ടും മിക്കപ്പോഴും ജല സമൃദ്ധമായിരിക്കും. വേനല്‍ക്കാലത്തേയ്ക്കുള്ള വെള്ളത്തിന്റെ ഈ കരുതല്‍ ശേഖരം ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ പന്നിയാര്‍ പുഴയിലെയും,പൊന്‍മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോള്‍ മാത്രമാണു തുറന്ന് വിടാറുള്ളത്.ഒരാഴ്ച്ചയായായി ബോഡിമെട്ട് ചിന്നക്കനാല്‍,തോണ്ടിമല,ആനയിറങ്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ തുലാമഴയാണു ലഭിക്കുന്നത്.