കനിവറ്റ വെയിലേറ്റ് കരിയരുത് ബാല്യം; ശരണബാല്യം പദ്ധതിയുടെ ഭാഗമായി തൊടുപുഴയിൽ കൂട്ടയോട്ടം നടന്നു
തൊടുപുഴ: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി ബാലവേല വിരുദ്ധ ദിനാചരണത്തിന് ഭാഗമായി കൂട്ടയോട്ടവും തെരുവ് നാടകവും ഫ്ലാഷ് മോബും തൊടുപുഴ ന്യൂമാന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചു.
പരിപാടിയില്‍ തൊടുപുഴ എസ് ഐ സാഗര്‍ എംപി യുടെ സാന്നിധ്യത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ നിന്നും കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകിട്ട് നാലുമണിക്ക് ആരംഭിച്ച കൂട്ടയോട്ടം തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.

തുടര്‍ന്ന് ന്യൂമാന്‍ കോളേജിലെ കുട്ടികള്‍ ഫ്‌ലാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു. കനിവറ്റ വെയിലേറ്റ് കരിയരുത് ബാല്യം, കനവിന്റെ കതിരിട്ട് വിളയട്ടെ ബാല്യം' എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ബാലവേല- ബാലഭിക്ഷാടനം -തെരുവ് ബാല്യ മുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖാന്തിരം നടപ്പിലാക്കുന്ന കര്‍മ പദ്ധതിയാണ് ശരണബാല്യം. 2018 നവംബര്‍ മാസം മുതലാണ് ഇടുക്കി ജില്ലയില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലാതലത്തില്‍ നടപ്പിലാക്കിവരുന്നത്. കൂടാതെ ജില്ലയിലെ പോലീസ്, തൊഴില്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയില്‍ വിവിധ മേഖലകളില്‍ റെസ്‌ക്യൂ ഡ്രൈവുകളും നടത്തിവരുന്നു.












Click it and Unblock the Notifications