പോക്സോ കേസിലെ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റു ചെയ്തില്ല: പോലീസിനെതിരെ സിപിഎം!!
കണ്ണൂര്‍: പാനൂരിലെ പാലത്തായി യുപി സ്കൂൾഅധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. പ്രതിയായ പദ്മരാജന്‍ പല സമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠിയും പറഞ്ഞിരുന്നു. ബാത്ത്‌റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനി ക്ലാസിലേക്ക് വന്നത്. മറ്റു ടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.
റെഡ് സോണായ 12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം
പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയെ പോലീസ് പിടികൂടാത്തില്‍ പാനൂര്‍ പോലീസിനെതിരെ സിപിഎം രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു. ഒരു മാസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ സിഐ കേസ് അട്ടിമറിച്ചുവെന്നും ആരോപണമുയർന്നിരുന്നു. പ്രതിയെ സംരക്ഷിക്കാനുള്ള ബിജെപി ശ്രമത്തിന് പോലീസ് കൂട്ടുനില്‍ക്കരുത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് മജിസ്ട്രേറ്റിന് കുട്ടി മൊഴിയ നല്‍കി. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ പറഞ്ഞു.
പാലത്തായി യുപി സ്‌കൂളില്‍ ഒമ്പതുവയസ്സുകാരി സ്വന്തം അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ബിജെപി-പോലീസ് ഒത്തുകളി കാരണമാണെന്ന് കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള മന്ത്രി ശൈലജ ഈ വിഷയത്തില്‍ തുടരുന്ന മൗനം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്.
പ്രതിയും ബിജെപി നേതാവുമായ പപ്പന്‍ എന്ന പദ്മനാഭനെ രക്ഷപ്പെടുത്താന്‍ സിപിഎം- ബിജെപി നേതൃ തലത്തില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും മുസ്ലിം ലീഗ് ആരോപിച്ചു. പീഡന വാര്‍ത്ത പുറത്തുവന്ന അന്നുമുതല്‍ തന്നെ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗും യുഡിഎഫും പ്രതിഷേധ മുഖത്തുണ്ട്. ലോക് ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലഹാജി തലശ്ശേരി ഡിവൈഎസ്പിയോട് പാലത്തായി കേസന്വേഷണത്തിലെ പോരായ്മയെ കുറിച്ച് സംസാരിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസ് പ്രതിയെ പിടികൂടാന്‍ യാതൊരു ഉത്സാഹവും കാട്ടിയില്ലെന്നു മാത്രമല്ല, പ്രതിക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ഒരുക്കിക്കൊടുക്കുകയാണ്.
പാനൂര്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള സമീപനത്തിനെതിരെ മുഖ്യമന്ത്രി, എസ്പി എന്നിവര്‍ക്ക് അടുത്ത ദിവസം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പരാതി നല്‍കും. ചൊവ്വാഴ്ച കൂത്തുപറമ്പ് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധ വീട്ടുമുറ്റം, സോഷ്യല്‍ മീഡിയ കാമ്പെയിന്‍, മുഖ്യമന്ത്രിക്ക് ഇ- മെയില്‍ അയക്കല്‍ എന്നിവ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നടത്തും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ മുസ്ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും മണ്ഡലം ജനറല്‍ സെക്രെട്ടറി വി. നാസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.