കാട്ടാന ആക്രമണം രൂക്ഷം: കൃഷിയിടങ്ങള്‍ തരിശിട്ട് കര്‍ഷകര്‍; നിര്‍ത്തിയിട്ട കാറിന് നേരെയും അക്രമണം...!!!
രാജാക്കാട്: കാട്ടാന ശല്യത്തിന് അറുതിയില്ലാതെ ഇടുക്കി രാജകുമാരി ബി ഡിവിഷനിലെ കര്‍ഷകര്‍. കൃഷി നടത്തുവാന്‍ കഴിയാത്തതിനാല്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുകയാണ് മേഖലയിലെ കര്‍ഷകര്‍. കൃഷിയിടങ്ങള്‍ക്ക് പുറമേ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ കൂടുതല്‍ നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു. കഴിഞ്ഞദിവസം പ്രദേശത്തെ താമസക്കാരനായ ഗെയ്സിന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൊമ്പുകൊണ്ട് കുത്തുകയുണ്ടായി. ആനയുടെ ആക്രമണത്തില്‍ വാഹനത്തിനും തകരാര്‍ സംഭവിച്ചു.
പ്രവർത്തകരെ കാണാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ സന്ദർശനം
ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷന് മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി നാശം വിതയ്ക്കുന്ന അവസ്ഥ മുമ്പും നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് തൊഴിലാളികള്‍. ഏലവും വാഴയും അടക്കമുള്ള കൃഷിവിളകള്‍ കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിച്ചതോടെ കര്‍ഷകര്‍ കൃഷിയിടങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
ഏക്കര്‍ കണക്കിന് സ്ഥലമാണ് നിലവില്‍ ഇവിടെ തരിശ് കിടക്കുന്നത്. ഓരോ തവണയും കാട്ടാനകള്‍ നാട്ടിലെത്തി നാശം വിതയ്ക്കുമ്പോള് അധികൃതരോട് പരാതി പറയുമെങ്കിലും ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. രാത്രിക്കാലങ്ങളിലടക്കം ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ പ്രദേശവാസികള്‍തന്നെ പാട്ടകൊട്ടിയാണ്് തുരത്തുന്നത്.