ഇടുക്കിയിൽ കാട്ടാന ശല്യം; തല വേദനയായത് പാവം കർഷകർക്ക്...
ഇടുക്കിയിൽ കാട്ടാന ശല്യം; തല വേദനയായത് പാവം കർഷകർക്ക്...
ഇടുക്കി: രാജകുമാരി മഞ്ഞക്കുഴി വാതുകാപ്പിൽ കാട്ടാനകളുടെ ശല്യം. കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കുട്ടികളുൾപ്പെടെ 7 കാട്ടാനകൾ ഇതിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ആനയിറങ്കൽ ഭാഗത്ത് നിന്നും പിടിയാന കൂട്ടം മുതുവാക്കുടി വഴി വാതുകാപ്പിൽ എത്തിയത്.

ചിറ്റേഴത്ത് എൽദോസ്, പുത്തൻപുര ജോയി, രാജു മൂഞ്ഞേലി എന്നിവരുടെ കൃഷിയിടങ്ങളിൽ വൻ നാശമുണ്ടാക്കിയ കാട്ടാനക്കൂട്ടം ഇന്നലെ രാവിലെ 9 മണി വരെ കൃഷിയിടങ്ങളിൽ ചുറ്റി നടന്നു.

പ്രദേശത്തെ കൃഷിയിടത്തിലെ വാഴകൾ തിന്നുകയും ഏലവും മറ്റ് വിളകളും ചവിട്ടി നശിപ്പിക്കുകയും ചെയ്തു. രാവിലെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത് ഓട്ടിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ പിടിയാനകൂട്ടം രാജകുമാരി ബി ഡിവിഷനിലെത്തിയിരുന്നു. കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ദിവസങ്ങൾക്ക് ശേഷം മടങ്ങിയത്. കൃഷി ദേഹണ്ഡങ്ങളും ഒരു കാറും തകർത്ത ശേഷമാണ് അന്ന് കാട്ടാനക്കൂട്ടം കാടു കയറി പോയത്.

ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം, 301 കോളനി, 80 ഏക്കർ, മുത്തമ്മ കോളനി, വേസ്റ്റ് കുഴി, അപ്പർ സൂര്യനെല്ലി ഭാഗങ്ങളിൽ കാട്ടാനകൾ പകൽ സമയത്തു പോലും റോഡിൽ ഇറങ്ങി നടക്കാറുണ്ട്. രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി, വാതുകാപ്പ്, ബി ഡിവിഷൻ, കജനാപ്പാറ മേഖലകളിലാണ് കാട്ടാന ശല്യമുള്ളത്. ബി ഡിവിഷനിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്.
വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമ്പോഴും ഒന്നും ചെയ്യാനാവാതെ വനം വകുപ്പും ജില്ല ഭരണകൂടവും. ജില്ലയിൽ ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, ബൈസൺവാലി, മാങ്കുളം, മറയൂർ, വട്ടവട, ദേവികുളം, മാങ്കുളം, ഉടുമ്പൻചോല, മൂന്നാർ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്.
2 ദിവസം മുൻപ് കൃഷിയിടത്തിലെത്തിയ ബി ഡിവിഷൻ കുഴിമറ്റത്തിൽ രാജേഷിനെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ചിരുന്നു. ശാന്തൻപാറ പഞ്ചായത്തിലെ മൂലത്തുറ എസ് വളവിൽ ഒരു മാസം മുൻപ് ബൈക്ക് യാത്രക്കാരിയെ ചവിട്ടി കൊലപ്പെടുത്തിയ ഒറ്റയാൻ ഇതുവരെ ഇവിടെ നിന്ന് പോയിട്ടില്ല. ശാന്തൻപാറ കോരംപാറയിലും കാട്ടാന ശല്യം രൂക്ഷമാണ്.
Recommended Video

വനം വകുപ്പ് ദേവികുളം റേഞ്ചിന് കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാട്ടാനയാക്രമണത്തിൽ നാൽപതോളം പേരുടെ ജീവനാണ് നഷ്ടമായത്. 2003 ൽ ചിന്നക്കനാൽ 301 കോളനിയിലും സമീപ പ്രദേശങ്ങളിലും ഭൂരഹിതരായ അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതോടെ ആവാസ വ്യവസ്ഥ നഷ്ടമായ കാട്ടാനകൾ അക്രമകാരികളായി മാറി.
ജന ജീവിതത്തിന് ഭീഷണിയായ കാട്ടാനകൾക്ക് വേണ്ടി ചിന്നക്കനാലിന് സമീപം കാട്ടാന സംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മൂന്ന് വർഷം മുൻപ് അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി 600 ഹെക്ടറോളം സ്ഥലം കണ്ടെത്തുകയും വനം വകുപ്പ് പഠന റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.
എന്നാൽ പദ്ധതി പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ റവന്യു, ധന വകുപ്പുകളുടെ എതിർപ്പ് മൂലം സർക്കാരിന്റെ അനുമതി ലഭിച്ചില്ല. വനം വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന വിഷയം മാത്രമാണ് ചിന്നക്കനാലിലെ കാട്ടാന സംരക്ഷണ കേന്ദ്രം എന്നാണ് ഇപ്പോൾ വനം ഉദ്യോഗസ്ഥരുടെ വാദം.












Click it and Unblock the Notifications