തോട്ടം മേഖലയെ ലക്ഷ്യമാക്കി അനധികൃത മദ്യമൊഴുകുന്നു; അടിമാലിയിൽ പിടിച്ചെടുത്തത് 75 ലിറ്റര്‍ വിദേശ മദ്യം!!
അടിമാലി: കൊച്ചി ധനുഷ്‌കൊടി ദേശീയപാതയില്‍ മച്ചിപ്ലാവിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ട് വന്ന എഴുപത്തിയഞ്ച് ലിറ്റര്‍ മദ്യം പിടികൂടിയത്. ഹൈറേഞ്ച് മേഖലയില്‍ വന്‍തോതില്‍ അനധികൃത മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്നും തോട്ടം മേഖലകളിലേക്ക് ഇത്തരത്തില്‍ വന്‍തോതില്‍ മദ്യം എത്തിക്കുന്നുണ്ടെന്നും എക്‌സൈസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് അമിത വേഗതയിലെത്തിയ വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിര്‍ത്തി പ്രതി ഓടി രക്ഷപ്പെട്ടു. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോമി ജേക്കപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനത്തിന് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ട് ഓടിച്ച് പോകുകയായിരുന്നെന്നും സമീപത്തെ പോസ്റ്റില്‍ ഇടിപ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ എത്തും മുമ്പേ പ്രതി ഓടി രക്ഷപ്പെട്ടെന്നും ടോമി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. കാറില്‍ നിന്നും നൂറ്റി അമ്പത് കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തു.
വാഹനത്തില്‍ നിന്നും പ്രതിയുടെ മൊബൈല്‍ഫോണും മറ്റും കണ്ടെത്തിയെന്നും പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന രാത്രിക്കാലങ്ങളിലടക്കം തുടരാനാണ് എക്‌സൈസിന്റെ തീരുമാനം.












Click it and Unblock the Notifications