ദുരിത പേമാരിയിൽ വലഞ്ഞത് ഇടുക്കിയിലെ ജനത; പല വീടുകളിലും വെള്ളം കയറി
ദുരിത പേമാരിയിൽ വലഞ്ഞത് ഇടുക്കിയിലെ ജനത; പല വീടുകളിലും വെള്ളം കയറി
ഇടുക്കി: ഇന്നലെ പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ദുരിതത്തിലായത് ഇടുക്കിയിലെ പാവം ജീവിതങ്ങൾ. മഴയും കാറ്റും ഉരുൾപൊട്ടലും ഇടുക്കിയുടെ ഭംഗിയെ ബാധിക്കുന്നതിനെക്കാൾ ജനങ്ങളുടെ ഹൃദയത്തെ തകർക്കുന്നു.

കനത്ത മഴയെ തുടർന്ന് മൂലമറ്റത്തെ താഴ്‌വാരം കോളനിയിൽ വീണ്ടും വെള്ളം കയറി. മിക്ക വീടുകളിലും വെള്ളം കയറിയതോടെ കോളനിയിലെ ജീവിതം ദുരിതമായി. പാലക്കാട്ടുകുന്നേൽ രാജ, പെരുമന ഷൈജു, കണ്ടത്തിൽ ജോസ്, പാറേപ്പറമ്പിൽ ശശി, തോപ്പിൽ മോനായി, കൊച്ചുപറമ്പിൽ പ്രഭുദാസ്, മണ്ണൂപ്പറമ്പിൽ റെജി, മാറാംകുന്നേൽ രാജേഷ്, കളരിക്കൽ സോമൻ, കളരിക്കൽ രമേശ്, പ്ലാമൂട്ടിൽ ഭാസ്കരൻ, വേലംപറമ്പിൽ സനൽ, പാതാലിൽ ചിന്നമ്മ, പുതുപ്പറമ്പിൽ ജോസ്, ചാരുമൂട്ടിൽ ഹരികുമാർ, പുത്തൻപുരയ്ക്കൽ ബഷീർ, തോപ്പിൽ ലത എന്നിവരുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ വെള്ളം കയറിയത്.

മലവെള്ളപ്പാച്ചിലിൽ സർവതും നഷ്ടപ്പെട്ട പലരും വീടുകളിലേക്ക് മടങ്ങിയെത്തി തുടങ്ങിയപ്പോഴാണ് വീണ്ടും വീട്ടിൽ വെള്ളം ഒഴുകി എത്തിയത്. ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ നാച്ചാർ പുഴ കര കവിഞ്ഞൊഴുകിയാണ് പ്രദേശത്ത് ദുരിതം വിതച്ചത്. മിക്ക വീടുകളിലേക്കും വെള്ളം കുതിച്ചെത്തി. വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായില്ലെങ്കിലും ശുചിയാക്കിയ കിണറുകളിലും റോഡിലും മുറ്റങ്ങളിലുമെല്ലാം വീണ്ടും ചെളി അടിഞ്ഞു.

25 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മിക്ക വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ 4 പതിറ്റാണ്ടുകളിൽ കാണാത്തത്ര വെള്ളമാണ് ഇപ്പോൾ നാച്ചാറിലൂടെ ഒഴുകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. താഴ്‌വാരം കോളനിയിൽ കഴിഞ്ഞ മാസം നാട്ടുകാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും എത്തി വീടുകൾ ശുചിയാക്കി നൽകിയിരുന്നു.

കോളനിയിലുണ്ടായിരുന്നവർ അന്ന് ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു. എന്നാൽ സ്കൂൾ തുറന്നതോടെ ക്യാംപുകൾ പിരിച്ചുവിട്ടു. ചിലർ വാടക വീടുകളിലേക്കു മാറി. മറ്റു ചിലർ നിവൃത്തിയില്ലാതെ സ്വന്തം വീടുകളിലേക്കു മടങ്ങി. ഇവർക്ക് ജീവഭയമില്ലാതെ വീടുകളിൽ താമസിക്കാൻ ജനപ്രതിനിധികൾ വേണ്ട സംവിധാനം ഒരുക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

അതേസമയം, കേരളത്തിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ അധികൃതരും പൊതുജനങ്ങളും സ്വീകരിക്കണം. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടിവരും.
Recommended Video

ഡാമുകളുടെ റൂൾ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെഎസ്ഇബി, ഇറിഗേഷൻ, കെഡബ്ല്യുഎ വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.












Click it and Unblock the Notifications