പഠിക്കാൻ മോഹം; പെൺകുട്ടി നാട് വിട്ടു: 'അടുത്ത ദിവസം സ്കൂളിലേക്ക് പോണം'; പിതാവിന് ഫോൺ കോൾ...
ഇടുക്കി: സ്കൂളിൽ ചേരണമെന്ന ആഗ്രഹത്തോടെ ബംഗാൾ സ്വദേശിയായ 14 കാരി സഞ്ചരിച്ചത് 2039 കിലോമീറ്റർ. ഇടുക്കി ഉടുമ്പൻചോലയിലെ തോട്ടത്തിൽ ജോലിക്ക് എത്തിയതാണ് ഈ 14 വയസ്സുകാരി.
തന്റെ മാതാപിതാക്കളോട് പോലും ഒരു വാക്കു പറയാതെയാണ് ബസ്സിലും ട്രെയിനിലും ആയി ബർണായി നാട്ടിലേക്ക് തിരിച്ചു പോയത്. പതിനാലു വയസ്സുകാരി ആയ ബർണായി കാണാനില്ലെന്ന വാർത്ത പോലീസിൽ കേസ് ആയി എത്തി. പിന്നാലെ, പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നെടുങ്കണ്ടം പോലീസ് കുട്ടിയുടെ സാഹസിക യാത്രയുടെ വിവരം പുറത്തു വിട്ടു.
ഇക്കഴിഞ്ഞ മാസമാണ് ബർണായി എന്ന 14 വയസ്സുള്ള ചുണക്കുട്ടി ബംഗാളിൽ നിന്ന് തന്റെ മാതാപിതാക്കൾക്കൊപ്പം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബർണായി. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. അതിനാൽ തന്നെ തുടർ പഠനത്തിന് അവസരവും ബർണായിയ്ക്ക് കിട്ടിയിട്ടില്ല. തന്റെ പഠനം മുടങ്ങുന്ന സങ്കടത്തിലായിരുന്നു പതിനാലുകാരി.
ജോലി ചെയ്തു വരുന്നതിനിടെ ജോലിക്കാരിൽ ഒരാൾ നാട്ടിലേക്ക് മടങ്ങുകയാണെന്ന വിവരം ബർണായിയുടെ കാതിൽ എത്തി. പിന്നാലെ പഠനം പൂർത്തിയാക്കാൻ ഉള്ള തിരക്കിലായി ബർണായി. നാട്ടിലേക്ക് മടങ്ങുന്ന ജോലിക്കാരിയോട് തനിക്ക് വീണ്ടും പഠിക്കണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞു. തുടർന്ന് പതിനാലുകാരിയെയും കൂട്ടി ബംഗാളിലേക്ക് ജോലിക്കാരി പോയി.
നെടുങ്കണ്ടത്ത് നിന്ന് ബസിൽ കൊച്ചിയിൽ എത്തി. തുടർന്ന് ബംഗാളിലേക്ക് ട്രെയിൻ യാത്ര. പെൺകുട്ടിയെ കാണാനില്ലെന്ന് ഇതിനോടകം തന്നെ നെടുങ്കണ്ടം പോലീസിൽ പരാതി കിട്ടി. എന്നാൽ, ഇതിനിടെ പെൺകുട്ടി തന്നെ പിതാവിനെ വിളിച്ച് താൻ ബംഗാളിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ബംഗാളിൽ കുട്ടി സുരക്ഷിതയാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം ആണ് പെൺകുട്ടിയുടെ താമസം. അടുത്ത ദിവസം തന്നെ സ്കൂളിൽ പോകണം എന്നും ഫോണിൽ അച്ഛനോട് പറഞ്ഞു.
ഫിലിപ്പോ ഒസെല്ല ആരാണ് ? ഇയാളെ കേരളത്തിൽ വിലക്ക് എന്തിന്? ബന്ധം എന്ത്? അറിയാം...
എന്നാൽ, കേരള പോലീസ് സംഘം നിജ സ്ഥിതി അറിയാൻ ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ ഖജൂരിയിൽ എത്തി. ഇവിടുത്തെ ലോക്കൽ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയുടെ വിശദ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പെൺകുട്ടി താമസിക്കുന്ന അപ്പൂപ്പന്റെ വീട്ടിലും പോലീസ് എത്തി. അന്വേഷണത്തിന് ഒടുവിൽ കാര്യങ്ങൾ തിരിച്ചറിഞ്ഞ പോലീസ് ബർണായിയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി തിരിച്ച് മടങ്ങി. നെടുങ്കണ്ടം ഇൻസ്പെക്ടർ ബി.എസ്.ബിനുവിന്റെ നിർദേശ പ്രകാരം എസ്ഐ ജി.അജയകുമാർ, ഉദ്യോഗസ്ഥരായ ജിബിൻ സെബാസ്റ്റ്യൻ, പ്രദീപ്, സെറീന മുഹമ്മദ്, പ്രനീത, പരിഭാഷകനായ എച്ച്.ജി.സുധാകരൻ എന്നിവരടങ്ങിയ സംഘമാണ് ബംഗാളിൽ എത്തിയത്.