ആനപ്പേടി മാറുന്നില്ല, ജീവന് രക്ഷിക്കുന്നത് ഈ മാര്‍ഗങ്ങളിലൂടെ, അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ!!
മുട്ടുകാട്: ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആനപ്പേടിയില്‍ ജീവിക്കുകയാണ് തൊഴിലാളി കുടുംബങ്ങള്‍. ചിന്നക്കനാല്‍, സൂര്യനെല്ലി, ആനയിറങ്കല്‍ അടക്കമുള്ള മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്ക് കോവിഡ് ഭീതിക്കൊപ്പം ആനപ്പേടിയും കൂടി വന്നെത്തിയിരിക്കുകയാണ്. പലര്‍ക്കും ഇത് ഉറക്കമില്ലാത്ത രാവുകളാണ്. ഏത് സമയവും പുരയിടവും കൃഷിയിടവും ആനകള്‍ ആക്രമിക്കുമെന്ന ഭീതിയിലാണ് ഇവര്‍ കഴിച്ച് കൂട്ടുന്നത്.
വര്‍ഷങ്ങളായി തുടരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ ഇതുവരെ 38 ജീവനുകളാണ് നഷ്ടമായത്. നൂറ് കണക്കിന് വീടുകളും ഏക്കറുകണക്കിന് കൃഷിയിടവും ഇതോടൊപ്പം നഷ്ടമായത് ഇവര്‍ മറക്കാനാവില്ല. രാപകല്‍ വ്യത്യാസമില്ലാതെ ഏലത്തോട്ടത്തിലും എസ്റ്റേറ്റ് ലയങ്ങളിലും ടൗണിലും അടക്കം കാട്ടുകൊമ്പന്മാരുടെ വിളയാട്ടമാണ്. ഭയപ്പെടാതെ എങ്ങനെ ജീവിക്കുമെന്നാണ് ഇവരുടെ ചോദ്യം.
രാത്രികാലത്ത് യുവാക്കള്‍ വീടുകള്‍ക്ക് പുറത്ത് തീ കത്തിച്ചും, പാട്ട കൊട്ടി ഒച്ചയുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ആനയെ ഭയപ്പെടുത്തി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ ആളുകളുടെ ജീവന് രക്ഷിക്കുകയായിരുന്നു ഇവര്‍ മുന്നില്‍ കണ്ടിരുന്നത്. മുമ്പൊക്കെ പടക്കം പൊട്ടിച്ചാല്‍ പേടിച്ചോടിയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോള്‍ തിരിഞ്ഞ് നിന്ന് ആക്രമിക്കുന്ന അവസ്ഥയാണ് ഉള്ളത്.
രാപകല്‍ വ്യത്യാസമില്ലാതെ നാട്ടില്‍ തമ്പടിച്ചിരിക്കുന്ന കാട്ടുകൊമ്പന്മാരെ തുരത്താന്‍ വനംവകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. കാട്ടാനയുടെ ആക്രമണം തുടര്‍ക്കഥയായതോടെയ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ചിന്നക്കനാല്‍ മുന്നൂറ്റൊന്ന് കോളനിയില്‍ ഉള്‍പ്പെടെ കുടിയിരുത്തിയ ആദിവാസികള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയിരുന്നു. ആനത്താരകള്‍ അടച്ചുള്ള നിര്‍മാണങ്ങളും, വനഭാഗത്തിന്റെ വ്യാപ്തി കുറഞ്ഞതുമാണ് ആനകള്‍ കൂട്ടത്തോടെ കാടിറങ്ങാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ആനകള്‍ക്ക് സ്വന്തമായി താവളമൊരുക്കുന്നതിനായി പ്രഖ്യാപിച്ച ചിന്നക്കനാലിലെ ആനപ്പാര്‍ക്കും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.