പ്രളയം സമ്മാനിച്ച ബീച്ച് ഫുട്ബോള്‍ ആഘോഷമാക്കി കുട്ടികള്‍: പെരിയാറിന് ഇനി പുതിയ മുഖം!!!
കോതമംഗലം: പ്രളയക്കെടുതി കിഴക്കന്‍ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സമ്മാനിച്ചത് മനോഹരമായ കളിക്കളങ്ങള്‍. ബീച്ച് ഫുട്ബോളിനു സമാനമായ മണല്‍ തിട്ടകളും വിശ്രമകേന്ദ്രങ്ങളുമായി പെരിയാറിന്റെ തീരങ്ങള്‍ മാറുമ്പോള്‍ കാലവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കേരളത്തെ കൊടുംചൂടിലേക്കാണ് എത്തിക്കുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. എങ്കിലും ഈ തീരങ്ങളുടെ പുതിയ ഭാവങ്ങള്‍ എറേയും ആഘര്ക്കുന്നതു തന്നെ. കാല്പന്തുകളിയുടെ ആരവങ്ങളാണ് ഇപ്പോള്‍ ഈ മണല്തിട്ടകളില് പ്രതിധ്വനിക്കുന്നത്.
വിനോദ സഞ്ചാരികള്ക്കാകട്ടെ പണച്ചിലവില്ലാതെ പെരിയാറിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നേരം കളയാന്‍ പറ്റിയ ഇടങ്ങളായി ഈ മണല്‍തിട്ടകള്‍ മാറി കഴിഞ്ഞു.പ്രളയത്തിനു ശേഷം പെരിയാറിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇടങ്ങളില്‍ ഇത്തരത്തില്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ലോവര്‍പെരിയാര്‍ ഡാമിനു താഴേക്ക് ഭൂതത്താര്‍ കെട്ട് ഡാം വരെയുള്ള പ്രദേശങ്ങളില്‍ ഇരുപത്തി ആറോളം ഇടങ്ങളിലാണ് പെരിയാറ്റില്‍ വന്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ടത്.
ഇടുക്കി, കല്ലാര്‍കുട്ടി, പൊന്മുടി, ഡാമുകള്‍ തുറന്നു വിട്ടതോടെ രൗദ്രഭാവത്തില്‍ കുത്തിയൊഴുകിയെത്തിയ മലവെള്ളപ്പാച്ചിലാണ് ഇത്തരത്തില്‍ മണല്‍തിട്ടകള്‍ രൂപപ്പെടുത്തിയത്. ഉരുള്‍പൊട്ടല്‍ മൂലവും മണ്ണിടിച്ചില്‍ മൂലവും ഒഴുകിയെത്തിയ മണല്‍ ശേഖരവും ഇതിന് കാരണമായി.ലോവര്‍പെരിയാര്‍, കരിമണല്‍, കാഞ്ഞിരവേലി, നേര്യമംഗലം പാലത്തിന് താഴ്ഭാഗവും മേല്‍ഭാഗവും, ആവോലിച്ചാല്‍, പാലമറ്റം, തട്ടേക്കാട്, ഭൂതത്താന്‍കെട്ട് ഡാമിന് താഴ്ഭാഗം എന്നിവിടങ്ങളിലാണ് വന്‍ മണല്‍തിട്ടകള്‍ ഉള്ളത്.നിരവധിയായ ചെറിയ മണല്‍തിട്ടകളും പെരിയാറില്‍ രൂപപ്പെട്ടിട്ടുണ്ട്.വെള്ളം കരകവിഞ്ഞൊഴുകിയതോടെ സാധാരണ നീര് അരുവിക്ക് സമീപത്തായാണ് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ പെരിയാര്‍ നികന്നു പോയ അവസ്ഥയാണ്.