ചുമതലയേൽക്കാൻ എത്തിയ ഡോക്ടറെ തടഞ്ഞുവച്ചു; രാജാക്കാട് ആശുപത്രിയിൽ സംഘർഷാവസ്ഥ
രാജാക്കാട്: സ്ഥലം മാറിയെത്തിയ ഡോക്ടറെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ഡ്യൂട്ടി ഡോക്ടറും ചേര്‍ന്ന് തടഞ്ഞുവച്ചു. സേനാപതി ആയൂഷ് എന്‍ എച്ച് എം ഹോമിയോ ആശുപത്രിയിലേക്ക് സ്ഥലം മാറിയെത്തിയ ഡോക്ടറെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞുവച്ചത്. നിലവില്‍ ഒരു ഡോക്ടര്‍ക്ക് ഒരാശുപത്രിയില്‍ മൂന്ന് വര്‍ഷമാണ് തുടര്‍ച്ചയായി സേവനം നടത്തുവാന്‍ കഴിയുക. നിലവില്‍ ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ അഞ്ചുവര്‍ഷത്തോളമായി ഇവിടെ സേവനം ചെയ്തു വരികയായിരുന്നു.
എന്നാല്‍ പിന്നീട് സമീപ പഞ്ചായത്തായ ശാന്തമ്പാറയിലേക്കും ശാന്തമ്പാറയിലുണ്ടായിരുന്ന ഡോക്ടറെ സേനാപതിയിലേക്കും നിയമിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചുമതലയേക്കുന്നതിനായി എത്തിയ ഡോക്ടറെ ആശുപത്രിയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാതെ പഞ്ചായത്ത് പ്രസിഡന്റിന്റേയും നിലവിലെ ഡ്യൂട്ടി ഡോക്ടറിന്റെയും നേതൃത്വത്തില്‍ തടയുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവുമായിട്ടെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞതിനെതിരെ എല്‍ ഡി എഫ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ രംഗം വഷളായി.തുടര്‍ന്ന് വാക്കുതര്‍ക്കവും ഉണ്ടായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും, പൊലീസ്സും സ്ഥലത്തെത്തുകയും തുടര്‍ന്ന് ഡോക്ടറെ ചുമതലയേല്‍ക്കുവാന്‍ അനുവദിക്കുകയുമായിരുന്നു. വാക്കു തര്‍ക്കത്തിനിടയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു. രാഷ്ട്രീയപേരിതമായ ഇടപെടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.