വട്ടവട ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം ഓക്കെ... പക്ഷേ പ്രവർത്തനമില്ല, പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ
മറയൂര്‍: വട്ടവടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകുന്നത് പ്രതിക്ഷേധത്തിന് ഇടയാക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അത്യാധുനിക രീതിയില്‍ ആശുപത്രിയുടെ നവീകരണം പൂര്‍ത്തിയാക്കിയിട്ടും പുതിയ കെട്ടിടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകുന്നതിനാല്‍ പ്രദേശവാസികളെല്ലാം ഏറെ ദുരിതത്തിലാണ്. അസുഖം ബാധിച്ച് ഒരു വയസു പ്രായമുള്ള കുട്ടി മരിച്ച സംഭവവും സമീപ കാലത്ത് വട്ടവടയില്‍ സംഭവിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും അധികാരികള്‍ ഈ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനെതിരെ കണ്ണടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് കോവില്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി വട്ടവട ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് പുതിയ ആശുപത്രി മന്ദിരത്തിന്റെ പണി പൂര്‍ത്തികരിക്കുകയും ചെയ്തു.
ആവശ്യത്തിനുള്ള ഉപകരണങ്ങള്‍പ്പോലും എത്തിയിട്ടും ജീവനക്കാരുടെ അഭാവമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വകുപ്പ് തല നടപടി ഈ കാര്യത്തില്‍ ഉണ്ടാകണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ മുന്നോട്ട് വയക്കുന്നത്. വട്ടവട നിവാസികള്‍ പലപ്പോഴും അടിയന്തരഘട്ടങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വൈദ്യസഹായം നേടുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ പ്രതിസന്ധിക്കും ഏറെക്കുറെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.