കട്ടപ്പനയിലെ ഹോട്ടലുകളിൽ റെയിഡ്; പഴയകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു, പരിശോധന പരാതികളെ തുടർന്ന്
കട്ടപ്പന: കട്ടപ്പനയിലെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. കട്ടപ്പന നഗരസഭാ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സില്‍ നിര്‍ദ്ദേശാനുസരണം നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്തിലുളള സംഘം നടത്തിയ മിന്നല്‍ പരി ശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരവും മത്സ്യവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത ആഹാര സാധനങ്ങള്‍ നശിപ്പിക്കുകയും സ്ഥാപന ഉടമകളെക്കൊണ്ട്് പിഴ അടപ്പിക്കുകയും ചെയ്തു. മഴക്കാല രോഗങ്ങള്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശുചിത്വ പൂര്‍വ്വമായ അന്തരീക്ഷത്തില്‍ ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത ഏറെയാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം, മാസം, മറ്റ് ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം വരും ദിവസങ്ങളിലും സംഘം പരിശോധിക്കും.
പരിശോധനയുടെ ആദ്യഘട്ടത്തില്‍ അനധികൃതമായി ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഹോട്ടല്‍ ഉടമളില്‍ നിന്ന് പിഴയീടക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഹോട്ടലുകള്‍ അടച്ച്പൂട്ടാനുമാണ് തീരുമാനം. പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി നഗരസഭയില്‍ ലഭിച്ചത്. മഴക്കാലം ശക്തമായതിനാലും രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനാലും ആരോഗ്യ വിഭാഗം പരിശോധനകള്‍ ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.