ലൈഫ് മിഷൻ പദ്ധതി; ചിന്നക്കനാലില്‍ 243 വീടുകള്‍ നിര്‍മ്മിക്കും, കുടികളില്‍ 22 വീടുകള്‍...
മൂന്നാര്‍: ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 243 വീടുകള്‍ പുതുതായി നിര്‍മ്മിക്കുന്നു. വീടുകള്‍ നല്‍കുന്നതു സംബന്ധിച്ച അന്തിമ പട്ടിക ഒരാഴ്ചക്കകം പൂര്‍ത്തിയാകും. ജൂലൈ ആദ്യവാരം അര്‍ഹരായവര്‍ക്ക് ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നാലു ലക്ഷം രൂപവീതമാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ചിന്നക്കനാല്‍ പഞ്ചായത്തിലെ ആദിവാസി മേഖലയായ ചെമ്പകതൊഴു, ടാങ്കുകുടി, പച്ചപ്പുല്‍ എന്നിവിടങ്ങളിലായി 22 കുടുംബങ്ങളെയാണ് ഉപഭോക്തൃ പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ എസ് റ്റി വിഭാഗക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആറുലക്ഷം രൂപ വീതമാണ് അനുവദിക്കുക.
ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതി കൂടി കണക്കിലെടുത്ത് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുമറ്റും വരുന്ന അധിക ചെലവ് കൂടി ഉള്‍പ്പെടുത്തിയാണ് ആറു ലക്ഷം രൂപ അനുവദിക്കുക. പഞ്ചായത്ത് ശേഖരിച്ച ഉപഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തില്‍ നൂറുവീടുകളുടെ വേരിഫിക്കേഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയായി. ഒരാഴ്ചക്കകം ബാക്കിയുള്ളവയുടെ വേരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയാകും.
മുന്‍കാലങ്ങളില്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ 31 വീടുകളുടെ നിര്‍മ്മാണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പഞ്ചായത്ത് ഏറ്റെടുത്തിരുന്നത്. ഇതില്‍ 24 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. ബാക്കിയുള്ള 7 വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലുമാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ്, വൈസ്പ്രസിഡന്റ് ശരവണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി മനോജ് ബാബു, അസി. സെക്രട്ടറി ജോണ്‍, വി ഇ ഒ. സേതു എന്നിവര്‍ ചേര്‍ന്നാണ് ലൈഫ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.