കുറിഞ്ഞിക്കാലമെത്തി... മുന്നൊരുക്കങ്ങൾ വിലയിരുത്തി ഐജി മൂന്നാറിൽ, സന്ദർശർക്ക് കനത്ത സുരക്ഷ ഒരുക്കും
രാജാക്കാട്: കുറുഞ്ഞിക്കാലത്തെ മുന്നൊരുക്കങ്ങള്‍ ഐ.ജി വിലയിരുത്തി. വെള്ളിയാഴ്ച എത്തിയ അദ്ദേഹം സഞ്ചാരികള്‍ക്കായി ഒരുക്കിയ പാര്‍ക്കിംങ്ങ് സൗകര്യങ്ങള്‍ നേരിട്ട് കാണുകയും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് റേഞ്ച് ഐ.ജി വിജയ് സാഖറെ മൂന്നാറിലെത്തിയത്.
കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ അദ്ദേഹം വിവിധ ഇടങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. മാട്ടുപ്പെട്ടി, രാജമല മൂന്നാര്‍ എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ്ങുകളും നേരില്‍ സന്ദര്‍ശിച്ച അദ്ദേഹം ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ സജീകരങ്ങളും പൂര്‍ത്തിയാകുമെന്ന് അറിയിച്ചു. മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ എറ്റവും മികച്ച സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മറയൂര്‍ മുതല്‍ അടിമാലി വരെയുള്ള ഭാഗങ്ങളില്‍ എട്ട് സെക്ടറുകളായി 369 പോലീസുകാരെ നിയോഗിക്കും. 56 ഓഫീസര്‍മാര്‍ , 3 ഐ പി മാര്‍, ഒരു ഡിവൈഎസ്പി എന്നിവര്‍ സംഘത്തിലുണ്ടായിരിക്കും. ടൗണില്‍ പലയിടങ്ങളിലായി 7 ഹെല്‍പ് ഡെസ്‌കുകളും മൊബൈല്‍ ടൊയലറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. 9 ബൈക്കുകളും 20 പോലീസ് വാഹനങ്ങളും പരിശോധനകള്‍ക്കായി മൂന്നാറില്‍ 24 മണിക്കൂറും സജ്ജീവമായിരിക്കും.
സീസണ്‍ തുടങ്ങുന്നതിനു മുമ്പ് മൂന്നാറിലെ ടാക്‌സികള്‍ക്ക് പ്രീ പൈഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ പോതമേടില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഐ ജി ചര്‍ച്ചകള്‍ നടത്തി. ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, ഇടുക്കി എസി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി, സി.ഐ തുടങ്ങിയവര്‍ പങ്കെടുത്തു.