പൂപ്പാറ പുഴ കൈയ്യേറി... അനധികൃത നിർമ്മാണം, കണ്ടിട്ടും കണ്ണടച്ച് അധികൃതർ, 30 മീറ്റർ പുഴ 10 മീറ്ററായി
രാജാക്കാട്: ഒരിടവേളയ്ക്ക് ശേഷം പന്നിയാര്പുഴയില് വ്യാപാകമായി കയ്യേറ്റം. പൂപ്പാറ ടൗണ്‍ മേഖലകളിലടക്കം പുഴകയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോളും പുഴ സംരക്ഷിക്കുവാന്‍ നടപടിയില്ല. അനധികൃതമായി പുഴയിലേക്കിറക്ക് കെട്ടിടങ്ങള്‍ പണിയുന്നത് തടയിടാന്‍ ഉദ്യോഗസ്ഥരൊന്നും കൃത്യമായ ജാഗ്രത പാലിക്കുന്നില്ലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
മുപ്പത് മീറ്ററോളം വീതിയില്‍ ഒഴുകിയിരുന്ന പുഴയ്ക്ക് നിലവില്‍ പത്ത് മീറ്ററില്‍ താഴെയാണ് വീതി. കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിന് റവന്യൂ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് അഴകാശപ്പെടുമ്പോഴും കാലങ്ങളായി തുടരുന്ന കയ്യേറ്റങ്ങളാല്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്രയമായ പന്നിയാര്‍പ്പുഴ. പൂപ്പാറ ഭാഗത്താണ് പന്നിയാര്‍ പുഴയിലേയ്ക്ക് ഇറക്കി കെട്ടിടങ്ങളില്‍ അധികവും നിര്‍മ്മിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇവിടെ ഇത്തരത്തില്‍ കയ്യേറ്റങ്ങള്‍ നടക്കുന്നുമുണ്ട്. മുമ്പ് മുപ്പത് മീറ്ററിലധികം വീതിയില്‍ നിറഞ്ഞൊഴുകിയിരുന്ന പന്നിയാര്‍ പുഴയ്ക്ക് പൂപ്പാറ ഭാഗത്ത് പത്തുമീറ്ററില്‍ താഴെയാണ് വീതി. ബാക്കിയുള്ള ഭാഗം കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ പുഴയുടെ വിസ്തീണം കുറയാന്‍ കാരണം. റവന്യൂ ഉദ്യോഗസ്ഥരുടെ കണ്‍വെട്ടത്ത് പുഴ കയ്യേറി നിര്‍മ്മാണം തകൃതിയായി നടക്കുമ്പോളും അധികൃതര്‍ ഇത് കണ്ടഭാവപ്പോലും നടിക്കുന്നില്ല.
കയ്യേറ്റങ്ങള്‍ തകൃതിയായി നടക്കുന്നതിനൊപ്പം ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങളും ഒഴുക്കിവിടുന്നത് പന്നിയാര്‍ പുഴയിലേയ്ക്കാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് രാജാക്കാട്, രാജകുമാരി, ശാന്തന്‍പ്പാറ, സേനാപതി തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നപുഴിയിലേക്കാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും. പുഴയുടെ സംരക്ഷണം ഉറപ്പാക്കി പുഴയെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്നത്.