രാജാക്കാട് സ്വദേശികൾ ഭീഷണിയിൽ... കാട്ടാനകൾക്കൊപ്പം കാട്ടുപന്നി ആക്രമണവും, തൊഴിലാളിക്ക് പരിക്ക്
രാജാക്കാട്: ഇടുക്കിയില്‍ കാട്ടാനകള്‍ക്കൊപ്പം കാട്ടുപന്നി അക്രമണങ്ങളും രൂക്ഷമാകുന്നു. രാജാക്കാട് കുരങ്ങുപാറ ഏലത്തോട്ടത്തില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ സ്ത്രീ തൊഴിലാളിയ്ക്ക് പരിക്ക്. കണ്ണിക്കാട്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ രാജാക്കാട് സ്വദേശി കുച്ചിലക്കാട്ട് ബിന്ദുവിനെയാണ് കാട്ടുപന്നി അക്രമിച്ചത്. ഇരുകാലുകള്‍ക്കും പരിക്കേറ്റ ബിന്ദു രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
ഹൈറഞ്ച് മേഖലയില്‍കഴിഞ്ഞ കുറച്ച് നാളുകളായി വന്യ മൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. പൂപ്പാറയില്‍ കാട്ടാനയുടെ അക്രമണത്തില്‍ തൊഴിലാളി മരിച്ചസംഭവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ കാട്ടാന അക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് കാട്ടുപന്നികളും കൂട്ടത്തോടെ കാര്‍ഷിക മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്നത്.

കപ്പ, വാഴ, ഏലം അടക്കമുള്ള കൃഷികള്‍ കാട്ടുപന്നികള്‍ കുത്തി നശിപ്പിക്കുന്നത് പതിവായിരിക്കുന്നു. നിലവില്‍ കാട്ടുപന്നികളുടെ അക്രമണം ഭയന്ന് തോട്ടം തൊഴിലാളികള്‍ക്കും ജോലിയ്ക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസ്സം രാജാക്കാട് കുറങ്ങുപാറ കണ്ണിക്കാട്ട് എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ബിന്ദുവിനെ കാട്ടുപന്നി അക്രമിച്ചത്. ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
ഇവിടേയ്ക്ക് കൂട്ടം തെറ്റിയെത്തിയ കാട്ടുപന്നി ബിന്ദുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരു കാലുകള്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് രാജാക്കാട് മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുറച്ച് കാലങ്ങളായി കാട്ടുപന്നിയുടെ അക്രമണം തോട്ടം മേഖലയില്‍ രൂക്ഷമായിരിക്കുകയാണെന്നും കാട്ടുപന്നിയുടെ അക്രമണം ഭയന്ന് തൊഴിലാളികള്‍ തോട്ടങ്ങളിലേയ്ക്ക് എത്താന്‍ മടിക്കുന്ന അവസ്ഥയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുമ്പോളും ഇവയെ പിടികൂടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ ഇതിന് പരിഹാരം കാണണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നത്.












Click it and Unblock the Notifications