പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു: ഇന്ന് കണ്ടെടുത്തത് 16 മൃതദേഹങ്ങൾ, മരിച്ചവരുടെ എണ്ണം 42 ആയി!!
മൂന്നാർ: ഇടുക്കി രാജമല ദുരന്തത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നിട്ടുണ്ട്. ശനിയാഴ്ച പെട്ടിമുടിയിൽ നടത്തിയ തിരച്ചിലിൽ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിൽ നടത്തിവരുന്നത്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ അടുത്ത മൂന്ന് ദിവസം കൂടി തിരച്ചിൽ നടത്തുമെന്ന് സേന അറിയിച്ചിട്ടുണ്ട്. പത്തോളം ഹിറ്റാച്ചികൾ ഉപയോഗിച്ച് ഉരുൾപൊട്ടിയ പ്രദേശത്തേ കല്ലും മണ്ണും നീക്കിയ ശേഷമാണ് തിരച്ചിൽ നടത്തുന്നത്. ഇനി 29 പേരെയാണ് കണ്ടെത്താനുള്ളത്. മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിത്തീർക്കുന്നത്.
രണ്ട് തരത്തിലുള്ള സഹായധനം ശരിയല്ലെന്ന് വീ മുരളീധരനും; കേന്ദ്രമന്ത്രി പെട്ടിമുടി സന്ദര്ശിച്ചു
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കണ്ണൻ ദേവൻ പ്ലാറ്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദുരന്തമുണ്ടാകുന്നത്. അപകടം നടന്നത് രാത്രിയായിരുന്നതിനാലും ഉൾപ്രദേശമായതിനാലും സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം പുറംലോകമറിയുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പുറമേ ആറ് വനംവകുപ്പ് ജീവനതക്കാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെടുത്തിട്ടുള്ളത്. മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയ്ക്ക് പുറമേ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമന സേനയുടെ ഒമ്പത് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയതോടെ സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. ഡോഗ് സ്ക്വാഡ് നിർദേശിച്ച സ്ഥലത്ത് പരിശോധന നടത്തിയതോടെയാണ് പ്രകൃതി ദുരന്തമുണ്ടായ പ്രദേശത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചത്. അതേ അപകടത്തിൽപ്പെട്ടവർ പെട്ടിമുടി പുഴയിലൂടെ ഒലിച്ചുപോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനംവകുപ്പ് മന്ത്രി കെ രാജു, ഷാഫി പറമ്പിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ പ്രകൃതി ദുരന്തമുണ്ടായ പ്രദേശം സന്ദർശിച്ചിരുന്നു. കരിപ്പൂരിൽ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രാജമലയിലെ ദുരന്ത ഭൂമി സന്ദർശിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. പെട്ടിമുടിയിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസ തുക വർധിപ്പിക്കണമെന്ന് പെട്ടിമുടി സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരിൽ അപകടത്തിൽപ്പെട്ടവർക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെട്ടിമുടിയിൽ പ്രഖ്യാപിച്ച തുകു കുറഞ്ഞുപോയെന്ന ആരോപണം ഉയരുന്നത്.