ഇടുക്കി നിശാപാർട്ടി കേസ് ഒതുക്കുന്നു; കോടികൾ വീശിയെറിയുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങൾ
തൊടുപുഴ: കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ ശാന്തന്‍പാറയിലെ ഒരു റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം 250ഓളം പേര് പങ്കെടുത്ത പാര്‍ട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശാന്തന്‍പാറയുടെ അടുത്തുള്ള രാജാപ്പാറയില്‍ ആണ് സംഭവം. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആണ് വ്യവസായിയുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സിനായി യുവതികളെ വരെ എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ആരോപണവുമായി കോണ്‍ഗ്രസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആരോപണം
ഇടുക്കിയില്‍ നടന്ന നിശാ പാര്‍ട്ടിക്കെതിരെ ഗൗരവതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷര്‍ യൂണിറ്റ് നടത്താന്‍ അനുമതി നല്‍കിയെന്നും ഇപ്പോള്‍ നടക്കുന്ന എക്സൈസ് അന്വേഷണം പ്രഹസനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കേസ് ഒതുക്കി തീര്‍ക്കുന്നു
ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പണം വാങ്ങി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ റവന്യു അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണ് ക്രഷര്‍ യൂണിറ്റ് പദ്ധതിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
കോടികളുടെ കോഴ
ഉടുമ്പുചോല പഞ്ചായത്തും സര്‍ക്കാരും കോടികളുടെ കോഴ വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിന് പിന്നാലെ നടന്ന നിശാ പാര്‍ട്ടിയില്‍ മദ്യം വിളമ്പിയത് എക്സൈസിന്റെ പെര്‍മിറ്റ് ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ നിയമലംഘനം കണ്ടെത്താനായില്ലെന്നാണ് എക്സൈസ് സംഘം അറിയിച്ചത്.
Recommended Video
അഞ്ച് ലിറ്റര്‍ മദ്യം
നിശാപാര്‍ട്ടിക്കിടെ ഓരോ ടേബിളിലും അഞ്ച്് ലിറ്റര്‍ മദ്യമാണ് ഓരോ ടേബിളിലും ഒരുക്കിയത്. ഇവയെല്ലാം ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ ഇനം മദ്യങ്ങളാണ്. കൂടാതെ ആയിരങ്ങള്‍ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികള്‍ വേറെയും എത്തിച്ചതായാണ് വിവരം.
കേസ്
അതേസമയം, ണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയര്മാന് ആയ റോയി കുര്യന് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തന്‍പാറ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 28 ന് രാത്രിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ ഇവരുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടിയും മറ്റും നടന്നത്. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചതുരംഗ പാറയില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി.
പങ്കെടുത്തത്
സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ജൂണ്‍ 28 ന് രാത്രി 8 മണിയോടെയാണ് പാര്‍ട്ടി തുടങ്ങിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ രണ്ട് മണി വരെ ഇത് തുടര്‍ന്നു എന്നും പറയുന്നു. സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മതമേലധ്യക്ഷന്മാരും എല്ലാം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ദിവസം അഞ്ച് ലക്ഷം
മുംബൈ സ്വദേശികളായ ബെല്ലി ഡാന്‍സ് നര്‍ത്തകികളെ ഹൈദരാബാദില്‍ നിന്നാണ് ബുക്ക് ചെയ്തത്. നാല് ദിവസത്തേക്ക് ബുക്ക് ചെയ്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷം ശനിയാഴ്ചയോടെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഒരു ദിവസം അഞ്ച് ലക്ഷം രൂപ കരാറിലാണ് കേരളത്തില്‍ എത്തിച്ചത്. പരിപാടി കഴിഞ്ഞതിന് ശേഷം ഇവര്‍ കേരളം വിട്ട് പോയിട്ടില്ലെന്നാണ് വിവരം.