ലോക്ക് ഡൗണിൽ എസ്‌ഐക്ക് പണി ചാരായം കടത്തൽ, കൂട്ടിന് പൊലീസുകാരും സര്‍ക്കാർ ജീപ്പും, പിന്നാലെ മുട്ടൻപണി
തൊടുപുഴ: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കാരണം സംസ്ഥാനത്തെ മദ്യശാലകള്‍ മുഴുവന്‍ അടച്ചിട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. മദ്യം കിട്ടാത്തതോടെ നിരവധി പേരാണ് ഈ സമയത്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ ചിലരാകട്ടെ മദ്യം സ്വന്തമായി വാറ്റുന്നുമുണ്ട്. ഇതോടെ എക്‌സൈസുകാര്‍ക്ക് രാപ്പകലില്ലാത്ത ജോലിയാണ്. സംസ്ഥാനത്ത് നിരവധി കേസുകളാണ് ചാരായം വാറ്റിയതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എക്‌സൈസുകാര്‍ നേരിട്ട് ചെന്ന് പല ചാരായ വാറ്റ് കേന്ദ്രങ്ങള്‍ റെയ്ഡ് നടത്തുകയും വാഷും മറ്റും നശിപ്പിച്ചിരുന്നു. എന്നാല്‍ ഇടുക്കിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ചിലരെയങ്കിലും ഒന്നു ഞെട്ടിക്കും. മറ്റൊന്നുമല്ല, ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ ജീപ്പില്‍ ചാരായം കടത്തി. വാറ്റുകേന്ദ്രവുമായി 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തി.
പൊലീസ് ജീപ്പില്‍
ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വക പൊലീസ് ജീപ്പിലാണ് ഉദ്യോഗസ്ഥര്‍ ചാരായം കടത്തിയത്. എക്‌സൈസ് നടത്തിയ് അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പൊലീസുകാരെ സംബന്ധിച്ചോ ഏത് പൊലീസ് സ്റ്റേഷനാണോ എന്നിവ സംബന്ധിച്ചും ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല.
സംഭവം ഇങ്ങനെ
പൊലീസ് ഹൈറേഞ്ച് മേഖലയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു റിസോര്‍ട്ടില്‍ നിന്നും ചാരായം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവിടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കോടയും കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് ജീപ്പില്‍ ചാരായം കടത്തിയതായി കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം.
വിവരം ലഭിച്ചത് ഒരേസമയം
ഇടുക്കിയിലെ ഈ റിസോര്‍ട്ടില്‍ ചാരായം വാറ്റ് നടക്കുന്നതായി പൊലീസിനും എക്‌സൈസിനും ഒരേ സമയത്താണ് വിവരം ലഭിക്കുന്നത്. ആദ്യമെത്തിയ പൊലീസ് ചാരായം പിടികൂടി. പിന്നാലെ എത്തിയ എക്‌സൈസ് കോടയും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെയെത്തി ഒന്നിലധികം പൊലീസുകാര്‍ ചാരായം വാങ്ങിയതായി കണ്ടെത്തിയത്. ഇതുകൂടാതെ പൊലീസ് ജീപ്പില്‍ ചാരായം കടത്തിയെന്നും മറ്റ് ചില പൊലീസുകാര്‍ക്ക് വിതരണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ട് തേടി
പൊലീസുകാരുടെ പേരില്‍ ഇത്തരം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ സ്പഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുമുണ്ട്. അന്വേഷമം പൂര്‍ത്തിയായല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട് മെന്റ് അതീഗഗൗരവത്തോടെയാണ് ഇക്കാര്യം നോക്കിക്കാണുന്നത്.
മദ്യപിച്ചെത്തിയ പൊലീസുകാര്‍
ഇതിനിടെ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഡ്രൈവറെ നാല് പൊലീസുകാര്‍ മദ്യപിച്ചത്തി ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ഒതുക്കിത്തീര്‍ത്തെന്നാണ് വിവരം. ചാരായം കുടിച്ച് ലഹരിയിലായ നാല് പൊലീസുകാര്‍ ചേര്‍ന്നാണ് ഡ്രൈവറെ വിരട്ടിയത്. ഇതുകൂടാതെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് മദ്യപിച്ചെത്തിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.