ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുപടി മുന്നേ: ജോയ്‌സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രികാസമര്‍പ്പണത്തിന്റെ ആദ്യ ദിനത്തില്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഒരു നാമനിര്‍ദ്ദേശ പത്രിക ലഭിച്ചു. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജാണ് ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്. ദിനേശന്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് സത്യപ്രസ്താവനയും നടത്തി. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥി കെട്ടി വയ്ക്കേണ്ട തുകയായ 25000 രൂപ പണമായി പത്രികയോടൊപ്പം നല്കി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതിനാല്‍ പത്തു പേരാണ് പിന്‍താങ്ങിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിക്കൊപ്പം വൈദ്യുതിമന്ത്രി എം.എം.മണി, കെ.കെ ജയചന്ദ്രന്‍, കെ.കെ.ശിവരാമന്‍, ഗോപി കോട്ടമുറിയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. എ ഡി എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ് എന്നിവരുടെ സാന്നിത്യത്തിലാണ് പത്രികാ സമര്‍പ്പണം നടന്നത്.
മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ കടുത്ത മത്സരത്തിനുള്ള സാധ്യതയാണ് ഇടുക്കിയില്‍ ഇക്കുറിയുള്ളത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഡീനിനെ തന്നെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ പൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ജോയ്‌സ് ജോര്‍ജ് പത്രിക സമര്‍പ്പണത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ