കിടപ്പ് രോഗിയായ ക്യാൻസർ ബാധിതൻ ഓഫീസിലെ മൂന്നാം നിലയിലെത്തണം! കട്ടപ്പന സബ് രജിസ്ട്രാർ പുറത്ത്
കട്ടപ്പന: പല ആവശ്യങ്ങൾക്ക് വേണ്ടിയും വില്ലേജ് ഓഫീസുകൾ അടക്കമുളള സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി ചെരിപ്പ് തേയാത്തവരുണ്ടാകില്ല. അകാരണമായി ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി എല്ലായ്പ്പോഴും ആരോപണങ്ങൾ ഉയർന്ന് വരാറുണ്ട്. ഇടുക്കി കട്ടപ്പനയിൽ ക്യാൻസർ രോഗിയായ ആളെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ച സബ് രജിസ്ട്രാർക്ക് പണി കിട്ടിയിരിക്കുകയാണ്. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ കിടപ്പ് രോഗിയായ ആളെ മൂന്നാം നിലയിലുളള തന്റെ ഓഫീസിലെത്തിക്കാൻ ആവശ്യപ്പെട്ട കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തു.
മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്. കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു.
കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്. കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചുവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.
Recommended Video
കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ അനുതാപത്തിൻ്റെ ചക്രവാളം കൂടി കാണാൻ Interpretation of Legislation അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ലെന്നും മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.