ലോകസഭാ തെരഞ്ഞെടുപ്പിന് കാഹളം;ഇടുക്കിയില്‍ ജോയ്സും ഡീന്‍ കുര്യോക്കോസും നേർക്കുന്നേർ
തൊടുപുഴ: ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഇടുക്കി ലോകസഭാ മണ്ഡലം. ഇടതുമുന്നണിയെയും ഐക്യമുന്നണിയെയും ഒരുപോലെ ഒപ്പം നിര്‍ത്തിയ ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പി.ടി തോമസ് 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എം.പി ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തിയത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന് വന്ന പ്രശനങ്ങളും സിറ്റിംഗ് എം.പി പി.ടി തോമസിന്റെ അനുകൂല നിലപാടും അദ്ദേഹത്തിന്റെ സീറ്റ് നിഷേധത്തിന് വരെ കാരണമായി.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ജില്ലയില്‍ സൃഷ്ടിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന്‍ ആയിരുന്ന അഡ്വ.ജോയ്സ് ജോര്‍ജ് ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യോക്കോസിന്റെ കന്നിയങ്കം പരാജയത്തില്‍ കലാശിച്ചു. കന്നിയങ്കത്തില്‍ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഡ്വ.ജോയ്സ് ജോര്‍ജ് ഇടുക്കി എം.പി ആയത്. 70.76 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 46.57 ശതമാനം വോട്ടു നേടാനും ജോയ്‌സിനു കഴിഞ്ഞു.
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നുമണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നിന്നപ്പോള്‍ രണ്ടു മണ്ഡലം ഐക്യമുന്നണിക്കൊപ്പമായിരുന്നു. ജില്ലയ്ക്ക് പുറത്തുള്ള മുവാറ്റുപുഴയും കോതമംഗലവും എല്‍ഡിഎഫിനൊപ്പവും. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോള്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജോയ്സ് രണ്ടാമൂഴത്തിന് കളത്തിലിറങ്ങുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ കോണ്‍ഗ്രസ് ഡീന്‍ കുര്യാക്കോസിലൂടെ മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ്. അതേസമയം ബി ജെ പി സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ദിവസങ്ങള്‍ക്കകംതന്നെ വ്യക്തതവരും.












Click it and Unblock the Notifications