കാത്തിരിപ്പിന് വിരാമം: ഇടുക്കിയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ മുപ്പത് മിനിറ്റിൽ പോസ്റ്റൽ വോട്ടുകൾ!
തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്കുതന്നെ പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആരംഭിച്ചു. 9 മണിയോട് കൂടി ആദ്യ ഫല സൂചനകള്‍ ലഭിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണി മുപ്പത് മിനിറ്റിന് ശേഷം ഇ.വി.എം വോട്ടുകള്‍ എണ്ണി തുടങ്ങും. ഏറ്റവും ഒടുവിലാണ് നറുക്കിട്ടെടുക്കുന്ന 5 വീതം വിവിപാറ്റുകള്‍ എണ്ണുക.
വോട്ടെണ്ണലിന് മുമ്പ് ടേബിളില്‍ എത്തുന്ന ഓരോ കണ്ട്രോള് യൂണിറ്റും വിശദമായി പരിശോധിക്കും. തുടര്‍ന്ന് പവര്‍ സ്വിച്ച് ഓണ്‍ ചെയ്ത് റിസല്‍ട്ട് സെക്ഷന്‍ തുറന്ന് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍,കൗണ്ടിംഗ് അസിസ്ററന്റ്സ്, മൈക്രോ ഒബ്സര്‍വര്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവര്‍ കാണത്തക്കവിധം ഉയര്‍ത്തി പിടിച്ച് റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. ഒന്നില്‍ തവണ ഫലം കാണണം എന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കുന്നതാണ്.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം എംആര്‍എസില്‍ പൂര്‍ത്തിയായി. ഇടതുവലതു മുന്നണികള്‍ ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് ഇടുക്കി. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇക്കുറി കോണ്‍ഗ്രസ്. എക്സിറ്റപോള്‍ കോണ്‍ഗ്രസിന് അനുകൂലമായതോടെ വിജയം ഏറെക്കുറെ ഉറപ്പിച്ചമട്ടിലാണ് യുഡിഎഫ്് ക്യാമ്പ്്്.എന്നാല്‍ വിജയ പ്രതീക്ഷയില്‍തന്നെയാണ് എല്‍ഡിഎഫും. കഴിഞ്ഞതവണ നേടിയ പൂരിപക്ഷം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ഇടുക്കി മണ്ഡലത്തില്‍ വിജയിക്കുമെന്നുതന്നെയാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്. ഏതായാലും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.