പശുവളര്‍ത്തലില്‍ നേട്ടം കൈവരിച്ച് യുവ കര്‍ഷകന്‍: വിജയക്കൊടി നാട്ടിയത് എംബിഎ ബിരുദധാരി
രാജാക്കാട്: ഇടുക്കി രാജാക്കാട് സ്വദേശിയായ പ്രവീണ്‍ എന്ന യുവാവാണ് കാലിവളര്‍ത്തലിലൂടെ പുതിയ വിജയഗാഥകള്‍ രചിച്ച് മുന്നേറുന്നത്. മണ്ണിനേയും കൃഷിയേയും സ്‌നേഹിക്കുന്ന പ്രവീണ്‍ എം ബി എ പഠനത്തിനുശേഷമാണ് ക്ഷീരകര്‍ഷന്റെ റോളില്‍ അവതരിച്ചു തുടങ്ങിയത്. പുതിയതലമുറയ്ക്ക് മാതൃകായി മാറുകയാണ് ഈ ചെറുപ്പക്കാരന്‍.
ശബരിമലയിലേക്ക് പോകാൻ എകെജി സെന്ററിൽ നിന്നും അനുവാദം വാങ്ങേണ്ട ഗതികേട്; ശ്രീധരൻ പിള്ള
രണ്ടായിരത്തി പതിമൂന്നില്‍ എംബിഎ പഠിച്ചിറങ്ങിയ ഇദ്ദേഹം പിന്നീട് രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തു. നല്ല ശമ്പളുണ്ടായിരുന്നിട്ടും കൃഷിയോടും സ്വന്തംനാടിനോടുള്ള ഇഷ്ടംകൊണ്ടാണ് കാലിവളര്‍ത്തലിലേയ്ക്ക് തിരിഞ്ഞത്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രവീണ്‍ ആദ്യം ഒരു പശുവിനെ വളര്‍ത്തിയാണ് ക്ഷീരോല്‍പാദന മേഖലിയിലേക്ക് ചുവട്‌വെച്ചത്.
ഇന്ന് പതിനഞ്ചിലധികം പശുക്കളുണ്ട് ഇദ്ദേഹത്തിന്റെ ഫാമില്‍. ഇതില്‍ ഒമ്പതെണ്ണം കറവപശുക്കളാണ്. ദിവസ്സേന നൂറ് ലിറ്ററോളം പാല് ക്ഷീര സംഘത്തില്‍ എത്തിച്ച് അളന്നു വരുന്നു. പ്രതിദിനം മൂവായിരത്തോളം രൂപ വരുമാനവും ലഭിക്കും. ഇത്തരത്തില്‍ കണക്കൂട്ടിയാല്‍ ഒരു മാസത്തില്‍ ഒമ്പത് പശുക്കളില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. തൊഴിലില്ലായ്മ ഇന്നത്തെ പുതുതലമുറ സ്വയം സൃഷ്ടിക്കുന്നതാണെന്നും സ്വയം തൊഴില്‍ കണ്ടെത്തുകയാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നും പരിശ്രമിച്ചാല്‍ സ്വയം പര്യാപ്തതയില്‍ എത്തുമെന്നും പ്രവീണ്‍ പറയുന്നു.
പൊതുപ്രവര്‍ത്തക രംഗത്തും സജ്ജീവമാണ് പ്രവീണ്‍. ഡി വൈ എഫ് ഐയുടെ രാജാക്കാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറികൂടിയാണ് ഈ കര്‍ഷകന്‍. നാടിനോടുള്ള വലിയ പ്രണയമാണ് എ സി റൂമിലെ ജോലികള്‍ ഉപേക്ഷിച്ച് നാട്ടിലെത്തി കൃഷിയാരംഭിക്കുവാനുള്ള കാരണം. അഛന്‍ വിശ്വംബരന്‍ റിട്ട. ബി ഡി ഒ യാണ്. അമ്മ റീജയും, ഭാര്യ ദീപ്തിയും, സഹോദരി ദേവികയും പ്രവീണിന് സഹായവും പ്രോത്സാഹനവും നല്‍കി വരുന്നു. രണ്ട് വയസ്സുള്ള മകള്‍ മയൂഖയ്ക്കും ഫാമിലെ പശുക്കള്‍ ഏറെ പ്രീയപ്പെട്ടതാണ്. ആധുനിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിയുന്ന രീതിയിലേക്ക് ഫാമിന്റെ പ്രവര്‍ത്തനം മാറ്റണമെന്നാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുത്തെ ആഗ്രഹം.