മഴക്കെടുതിയിൽ ഇടുക്കി; വ്യാപക മണ്ണിടിച്ചിലും കൃഷിനാശവും; അതീവ ജാഗ്രത നിര്‍ദ്ദേശം
തൊടുപുഴ: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പെയ്തുകൊണ്ടിരുന്ന മഴക്ക് ശനിയാഴ്ച പകല്‍ അല്പം ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും മഴകനത്തതോടെ മലയോര ജില്ല ആശങ്കയുടെ നടുവിലാണ്.മഴയും കാറ്റും ശക്തമായി തുടരുന്നതിനാല്‍ നിരവധി പ്രദേശങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടങ്ങളിലും വീടുകള്‍ ഭാഗീകമായ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ വീണ് ഗ്രാമീണ റോഡുകളില്‍ ഗതാഗതം തടസ്സപെട്ടു.
മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്കുള്ള ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മുല്ലപെരിയാറില്‍ ജലനിരപ്പ് 126 അടി കഴിഞ്ഞു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2362 അടിയും പിന്നിട്ടു. ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മലങ്കര അണക്കെട്ട് തുറന്ന് വിട്ടിരുന്നു. കല്ലാര്‍കുട്ടിയും ഇന്ന് ഉച്ചയോടെ തുറന്നു വിടുമെന്നും ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ രാത്രിക്കാലങ്ങളിലെ യാത്ര ഒഴിവാക്കുക, മണ്ണിടിച്ചിലുള്ള മേഖലകളില്‍ കൂട്ടമായി നില്‍ക്കാതിരിക്കുക, ഉരുള്‍പൊട്ടല്‍ മേഖലയിലേക്കും മഴവെള്ള പാച്ചിലുള്ള ഇടങ്ങളിലേക്കും കരുതലോടെ സഞ്ചരിക്കുക, വിനോദ സഞ്ചാര മേഖലയില്‍ എത്തുന്നവര്‍ വെള്ളച്ചാട്ടങ്ങളിലേക്കും മറ്റും അശ്രദ്ധമായി പോകാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 21 കോടിയിലധികം രൂപയുടെ നാശനഷ്ടം ഇതിനകം സംഭവിച്ചു എന്നാണ് കണക്കുകള്‍ ഔദ്യോഗികമായ കണക്കുകള്‍കൂടി വരുമ്പോള്‍ ഇതിലും ഉയരും.