കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയിടപാട്: റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കുന്നത് വൈകും
കൊട്ടക്കമ്പൂര്‍: ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമി സംബന്ധിച്ച് 6 ആഴ്ചക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍പ്പ് കല്‍പ്പിക്കണമെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കുന്നത് ഇനിയും വൈകും. കമ്മീഷണറുടെ ഉത്തരവ് ദേവികുളം സബ് കളക്ടര്‍ക്ക് ഇതുവരെയും ലഭിക്കാത്തതാണ് നടപടിക്രമങ്ങള്‍ വൈകാന്‍ കാരണം. വട്ടവട കൊട്ടാക്കമ്പൂരിലെ ഭൂമിയെ സംബന്ധിച്ചാണ് പരാതി നിലനില്‍ക്കുന്നത്.
മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ: വിവാഹത്തിനിടെ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശിനി അറസ്റ്റില്‍!
എം.പിയും ബന്ധുക്കളും വ്യാജ രേഖകള്‍ ചമച്ചാണ് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതെന്നാണ് നിലവിലെ ആരോപണം. തുടര്‍ന്ന് നിരവധി തവണ എം.പിയെ രേഖകള്‍ സഹിതം ദേവികുളം ആര്‍.ഡി.ഒ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസങ്ങളില്‍ സി.പി.എമ്മിന്റെ കര്‍ഷക സംഘടകളെ അണിനിരത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
പല ആവര്‍ത്തി നടപടിയുമായി സഹകരിക്കാതെ വന്നതോടെ മുന്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എം.പിയുടെ പട്ടയം റദ്ദ് ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ പട്ടയം റദ്ദ് ചെയ്ത നടപടി എം.പി ചോദ്യം ചെയ്തതോടെ വീണ്ടും പരിശോധിക്കാന്‍ അന്നത്തെ ജില്ലാ കളക്ടറായ ജി ആര്‍ ഗോകുല്‍, സബ് കളക്ടറെ ചുമതപ്പെടുത്തുകയും ചെയ്തു. പ്രശ്‌നത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഇടപെട്ടെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെയും ഓഫീസില്‍ ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടികള്‍ വേഗത്തിലാക്കുമെന്ന് പുതിയ സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു.