പിണറായി സർക്കാരിന് ഇടുക്കി ജില്ലയോട് സമ്പൂർണ അവഗണന, വിമർശനവുമായി ചെന്നിത്തല
ഇടുക്കി: ഇടുക്കി ജില്ലയോട് സമ്പൂർണ അവഗണനയാണ് പിണറായി സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളജിനെ നിലനിർത്താനുള്ള യാതൊരു നടപടിയും എൽ ഡി എഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല. വനമേഖലയോടു ചേർന്നുള്ള ബഫർ സോണിന്റെ കാര്യത്തിലും നിരുത്തരവാദപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്ന് ചെന്നിത്തല ആരോപിച്ചു''.
''ബഫർ സോണുകളുടെ പ്രഖ്യാപനത്തിൽ മുഖ്യ പങ്കുവഹിച്ചത് സംസ്ഥാന സർക്കാരാണ്. സംസ്ഥാനം നൽകിയ ശുപാർശ സ്വീകരിച്ചതിനു ശേഷമാണ് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയോടുള്ള ചേർന്നുള്ള ബഫർ സോണുകൾ പ്രഖ്യാപിച്ചത്. വന്യജീവി സങ്കേതങ്ങളിൽ നിന്നും വനപ്രദേശങ്ങളിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി പ്രഖ്യാപിക്കാനാണ് കേരളം നൽകിയ ശുപാർശ. എന്നാൽ തമിഴ്നാട് പൂജ്യം കിലോമീറ്ററാണ് നൽകിയത്. കേരളത്തിലെ വനമേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ ആയി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ തമിഴ്നാട്ടിൽ ഇത് നടന്നിട്ടില്ല. സംസ്ഥാന സർക്കാർ ഈ ശുപാർശ ഉടൻ തിരുത്തണം''.
''ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജ് ഇല്ലാതാക്കുകയാണ് എൽ ഡി എഫ് ചെയ്തത്. അഞ്ചുവർഷം കാത്തിരുന്നിട്ടും ഇടുക്കി മെഡിക്കൽ കോളേജ് മുന്നോട്ടു കൊണ്ടുപോകാൻ ഒരു നടപടിയും എൽ ഡി എഫ് സ്വീകരിച്ചില്ല. എന്തുകൊണ്ട് ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങിയില്ല എന്ന് സർക്കാർ വ്യക്തമാക്കണം. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്, ഇടുക്കി മെഡിക്കൽ കോളേജ്, വയനാട് മെഡിക്കൽ കോളേജ്, കാസർഗോഡ് മെഡിക്കൽ കോളേജ് തുടങ്ങിയവയൊന്നും ആരംഭിക്കാനുള്ള നടപടികൾ എൽ ഡി എഫ് സ്വീകരിച്ചില്ല''.
''കാസർഗോഡ് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പോലും ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. ആരോഗ്യരംഗത്തെ കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുക മാത്രമാണ് പിണറായി സർക്കാർ ചെയ്തത്. അയ്യായിരം കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ഇടുക്കിക്ക് വേണ്ടി ചെലവഴിച്ചിട്ടില്ല. . പെട്ടിമുടി ദുരന്തത്തിലെ ഇരകൾക്ക് ആകെ ലഭിച്ചത് പ്രാഥമികസഹായധനമായ അഞ്ചു ലക്ഷം രൂപ മാത്രമാണ്. പുനരധിവാസ നടപടികൾ ഫലപ്രദമായി ചെയ്യുന്നില്ല. 2018ലെ മഹാപ്രളയം ഒരു മനുഷ്യനിർമിത പ്രളയമായിരുന്നു. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടപ്പോൾ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു മഹാദുരന്തമായി അത് മാറി. ആ ദുരന്തത്തിൽ പ്പെട്ടവർക്ക് ഇപ്പോഴും ആനുകൂല്യങ്ങൾ കൊടുത്ത് തീർന്നിട്ടില്ല. ഭൂമി നഷ്ടപ്പെട്ടവർക്ക് കൃഷിഭൂമിയും വീട് നഷ്ടപ്പെട്ടവർക്ക് വീടും നല്കുമെന്ന സർക്കാർ വാഗ്ദാനം പൊള്ളയായി മാറി. റീബിൽഡ് കേരള ഒരു സമ്പൂർണ പരാജയമായി മാറി''.
''പ്രകൃതി ദുരന്ത സാധ്യതയുള്ള മലയോര പ്രദേശങ്ങളിലെ ജനങ്ങളെ പുനധിവസിപ്പിക്കുമെന്ന വാഗ്ദാനം വെറും വാഗ്ദാനമായി അവശേഷിക്കുന്നു. 1964-ലെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന വാഗ്ദാനം പാലിക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല. പട്ടയഭൂമിയിൽ വീടുവയ്ക്കാനും കൃഷി ചെയ്യാനുമുള്ള അവകാശം വിപുലീകരിക്കണം എന്നുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കാർഷിക മേഖല വൻ തകർച്ചയിലാണ്. റബറിന് വില 170 ആക്കിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.റബർ വില 90 രൂപ ആയി കുറഞ്ഞപ്പോഴാണ് യുഡിഎഫ് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചത്. റബർ, തേയില, ഏലം, കാപ്പി, കുരുമുളക് എന്നീ നാണ്യവിളകൾക്കും, മറ്റ് കാർഷിക വിളകൾക്കും മതിയായ വില ലഭ്യമാക്കാനുള്ള നടപടികൾ ഈ സർക്കാർ സ്വീകരിച്ചിട്ടില്ല. 21 കർഷകരാണ് എൽ ഡി എഫ് ഭരണകാലത്ത് മാത്രം ആത്മഹത്യ ചെയ്തത്. അവർക്ക് നഷ്ടപരിഹാരം നൽകിയാൽ കൂടുതൽ ആത്മഹത്യകൾ ഉണ്ടാകും എന്ന വിചിത്രമായ വാദം ഉന്നയിച്ച് അർഹമായ നഷ്ടപരിഹാരം പോലും നിഷേധിച്ച സർക്കാരാണിത്. ജനവിരുദ്ധ-കർഷക വിരുദ്ധനിലപാട് സ്വീകരിച്ച ഇടതുമുന്നണിയെ ജനം അടുത്ത തിരഞ്ഞെടുപ്പിൽ തിരസ്കരിക്കും''.
Recommended Video