വീണ്ടും കയ്യേറ്റം: ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച് കെട്ടിടം പൊളിച്ചു നീക്കി നടപടി ഊര്‍ജിതമാക്കി റവന്യൂ വകുപ്പ്!!!
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ വ്യാപകം. കയ്യേറ്റ ഭൂമിയില്‍ അനധികൃതമായ നിര്‍മ്മാണങ്ങളും അതിവേഗത്തിലാണ് നടക്കുന്നത്. റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍കൊണ്ട് ശ്രേദ്ധയമായ ചിന്നക്കനാലിലാണ് വീണ്ടും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ റവന്യൂ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്. ചിന്നക്കനാലില്‍ ആദിവാസിയെന്ന വ്യാജേന കയ്യേറിയ രണ്ടേക്കര്‍ ഭൂമിയിലെ കയ്യേറ്റം റവന്യൂ വകുപ്പും ദൗത്യ സംഘവും ചേര്‍ന്ന് ഒഴുപ്പിച്ചു.
മാനസിക വൈകല്യമുള്ള ആൺകുട്ടിക്ക് നേരെ പ്രക്രിവിരുദ്ധ ലൈംഗീക പീഡനം, 74 കാരനടക്കം നാലുപേർ അറസ്റ്റിൽ
പുതിയതായി ചുമതലയേറ്റ സബ്കളക്ടര്‍ രേണു രാജ് കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് നടപടി. ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന് സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട സ്ഥലത്ത് കൊന്നത്തടി സ്വദേശി തെള്ളിപ്പടിയില്‍ ബിജു എന്നായാളാണ് സ്ഥലം കയ്യേറിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇവിടെ കെട്ടിടം നിര്‍മ്മിച്ച് ഇയാള്‍ താമസവും ആരംഭിച്ചിരുന്നു. ഇയാളുടെ ഭാര്യ ആദിവാസിയാണെന്ന് പറഞ്ഞാണ് കയ്യേറ്റം നടത്തിയിട്ടുള്ളത്. എന്നാല്‍ ഭാര്യ കെ എസ് ആര്‍ ടി സി യി ലെ ജീവനക്കാരിയാണെന്നും ഇയാള്‍ ആദിവാസിയല്ലെന്നും മാത്രവുമല്ല സ്ഥലം റവന്യൂ ഭൂമിയാണെന്നും റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഒഴിഞ്ഞ് പോകുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു.
എന്നാല്‍ നോട്ടീസ് കയ്യില്‍ കിട്ടിയിട്ടും ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെയാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ദൗത്യസേന അംഗങ്ങളും ചേര്‍ന്ന് നേരിട്ടെത്തി കയ്യേറ്റം ഒഴിപ്പിച്ചത്. റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയോടെ വൈദ്യുത കണക്ഷനും ലഭ്യമാക്കിയിരുന്നു. വരും ദിവസങ്ങളിലും കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായനിലപാട് സ്വീകരിക്കുവാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.