മഴക്കാലം എത്തുന്നു... കൊച്ചി-ധനുഷ്കോടി ദേശീയ പാത അവതാളത്തിൽ തന്നെ, അറുപതാംമൈലിലെ റോഡിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നു...
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ പ്രളയത്തില്‍ തകര്‍ന്ന അറുപതാംമൈലിനും കമ്പിലൈനിനുമിടയിലുള്ള ഭാഗത്തിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നു. കമ്പിലൈനിനും അറുപതാംമൈലിനുമിടയിലുള്ള കൊടും വളവിലാണ് കഴിഞ്ഞ പ്രളയത്തില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. ദേശിയപാതയുടെ വീതി വര്‍ധിപ്പിക്കാനും കൊടും വളവിലെ അപകടമൊഴിവാക്കാനുമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി അപ്പാടെ ഇടിഞ്ഞ് താഴേക്ക് പതിച്ചു.
പാതയുടെ മറുഭാഗത്തുണ്ടായിരുന്ന കല്ലും മണ്ണും മരങ്ങളും കൂടി ദേശിയപാതയിലേക്കിടിഞ്ഞ് വീണതോടെ പ്രളയകാലത്ത് ഇതു വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ഒരാഴ്ച്ചക്കു ശേഷം കല്ലും മണ്ണും മരങ്ങളും നീക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പ്രളയമൊഴിഞ്ഞ് പത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും പാത പഴയ സ്ഥിതിയിലേക്കെത്തിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കൊടുംവളവിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിസ്താരം നഷ്ടപ്പെട്ടിട്ടുള്ളത്. ഇക്കാരണം കൊണ്ടു തന്നെ ഞെങ്ങിഞെരുങ്ങി ഇതു വഴി കടന്നു പോകുകയെ വാഹനയാത്രികര്‍ക്ക് നിര്‍വാഹമുള്ളു. പാതയുടെ വിസ്താരക്കുറവറിയാതെ കൊടും വളവിന്റെ ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും തലനാരിഴക്കാണ് കൂട്ടിയിടിയൊഴിവാക്കി കടന്നു പോകുന്നത്.
വാഹനങ്ങളുടെ എണ്ണമേറുന്നതോടെ പരസ്പരമുള്ള വാക്കേറ്റവും നിത്യ സംഭവമാണ്.വരുന്ന വര്‍ഷക്കാലത്തിന് മുമ്പ് പാതക്കായി പുതിയ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ വീണ്ടും സമാനരീതിയില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications