പാഠപുസ്തകത്തിന് പകരം വിദ്യാർത്ഥികൾക്ക് ലഭിച്ചത് കാര്‍ട്ടൂണ്‍ സിഡികള്‍: വൻ തട്ടിപ്പ്
രാജാക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പാഠപുസ്തകങ്ങളും നല്‍കുമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. പാഠപുസ്തകമെന്ന പേരില്‍ വീടുകളിലേയ്ക്ക് പോസ്റ്റോഫീസ് വഴി അയച്ചു നല്‍കുന്നത് കാര്‍ട്ടൂണ്‍ സി ഡി കള്‍. ആനച്ചാല്‍ എല്ലക്കല്‍ മേഖലയിലാണ് വ്യാപകമായി വിദ്യാര്‍ത്ഥികളുടെ മാതാപിതക്കളില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെടുത്ത് സി ഡികള്‍ നല്‍കിയിട്ടുള്ളത്.
മാതാപിതാക്കളുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും തപ്പിയെടുത്ത് സ്‌കൂളുകളില്‍ നിന്നും നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് സ്‌കോളര്‍ ഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പാഠപുസ്തകങ്ങള്‍ പോസ്റ്റോഫീസില്‍ നിന്നും ആയിരത്തി അഞ്ഞൂറ് രൂപാ അടച്ച് കൈപ്പറ്റണമെന്നും അറിയിക്കുകയാണ് ചെയ്യുന്നത്.
പ്രമുഖ കമ്പനിയുടെ വ്യാജ പേരിലാണ് ഇവര്‍ മാതാപിതാക്കളുമായി ബന്ധപ്പെടുന്നത്. ഇത്തരത്തില്‍ എല്ലക്കല്‍ മേഖലയില്‍ നിരവധി ആളുകള്‍ക്കാണ് പാര്‍സല്‍ പോസ്റ്റോഫീസില്‍ എത്തിയിട്ടുള്ളത്. പാഠപുസ്തകമെന്ന് കരുതി പണമടച്ച് വാങ്ങി വീട്ടിലെത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതായി മനസിലാകുന്നത്.
കവറിനുള്ളില്‍ കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ അടങ്ങിയ സി ഡിയാണ് ഉള്ളത്. വാങ്ങിയവര്‍ വഞ്ചിതരായതോടെ മറ്റുള്ളവര്‍ ഇവ കൈപ്പറ്റുവാന്‍ തയ്യാറായിട്ടില്ല. ഇതോടെ നിരവധി ആളുകളുടെ അഡ്രസ്സില്‍ എത്തിയ കവറുകള്‍ എല്ലക്കല്‍ പോസ്റ്റോഫീസില്‍ കെട്ടിക്കിടക്കുകയാണ്. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരേ അധികൃതര്‍ക്കെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.