പ്രളയം തകർത്ത പന്നിയാർകുട്ടി കരകയറുന്നു; തിരിച്ചുവരവിന് കരുത്തേകി വിദ്യാർത്ഥികൾ
പന്നിയാര്‍കുട്ടി: പ്രളയം ഒരു ഗ്രാമംതന്നെ നിശ്ചലമാക്കിയതിന്റെ ഉദാഹരണമാണ് പന്നിയാറുകൂട്ടിയെന്ന ഗ്രാമം. മാസങ്ങള്‍ പിന്നിടുമ്പോള്‍ ഈ ഗ്രാമം തിരിച്ചുവരവിന്റെ പാതയിലാണ്. ഇവിടെ യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപെടാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച മനസ്സുള്ള വിദ്യാര്‍ത്ഥികളും പന്നിയാര്‍കുട്ടിയുടെ തിരിച്ചു വരവിന് വലിയ കരുത്തേകുന്നു.
ഇതിന്റെ ഭാഗമായി രാജാക്കാട് മുല്ലക്കാനം സാഞ്ചോ കോളിജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ഒരുലക്ഷത്തോളം രൂപാ മുതല്‍ മുടക്കി പന്നിയാര്‍കുട്ടിയില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചു.
സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍ എസ് എസ് യൂണിറ്റാണ് രാജാക്കാട് മുല്ലക്കാനം സാഞ്ചോ കോളേജിലേത്. ഇത്തവണ അവധിക്കാലത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സപ്ത ദിനക്യാമ്പിന്റെ ഭാഗമായാണ് പ്രളയ ബാധിത മേഖലയായ പന്നിയാറുകൂട്ടിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ച് നല്‍കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രദേശവാസികളും ഡ്രൈവര്‍മാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലടക്കം പങ്കാളികളായി. എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഈ നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ഭാഗമായിട്ടാണ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.