ഇടുക്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തും, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാൻ നീക്കം, ഫാം ടൂറിസവും പരിഗണനയില്‍
തൊടുപുഴ: ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷിതത്വവും ഉറപ്പു വരുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കാനും തീരുമാനം. കലക്ടറേറ്റില്‍ ചേര്‍ന്ന ഡിറ്റിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. നിയമപരമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങളും ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരും ഓഫ്‌റോഡ് വാഹനങ്ങളുമായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത് നിരോധിക്കും.
ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.ഓഫ് റോഡ് സര്‍വ്വീസിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കുരുവിക്കാനം കാറ്റാടിപ്പാടത്തെ അപകടത്തെതുടര്‍ന്നാണ് തീരുമാനം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കപ്പെടാത്ത കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്‍കാന്‍ യോഗം ഡി.റ്റി.പി.സിയെ ചുമതലപ്പെടുത്തി.

പദ്ധതി സമര്‍പ്പിച്ചാല്‍ ഏറ്റെടുത്ത് നടത്താന്‍ ശേഷിയുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ച് നടത്തിപ്പ് ഏല്‍പ്പിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ കാര്‍ഷിക മേഖലയിലേക്കും കര്‍ഷകരിലേക്കും നേരിട്ടെത്തിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഫാം ടൂറിസം പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ജില്ലയാണ് ഇടുക്കി.
കേരളത്തിലെ കാര്‍ഷിക സാധ്യത, കൂടുതല്‍ മുതല്‍ മുടക്കില്ലാതെ വ്യത്യസ്ഥ രീതികളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലൂടെ കാര്‍ഷിക അഭിവൃദ്ധി നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗം കാര്‍ഷിക മേഖലയാണ്. ഇതില്‍ നല്ലൊരു ഭാഗവും ഇടുക്കി ജില്ലയിലാണ്. ഫാം ടൂറിസം പദ്ധതിയിലൂടെ ഇടനിലക്കാരില്ലാതെ നേരിട്ട് കര്‍ഷകരിലേക്ക് പദ്ധതിയുടെ നേട്ടം എത്തിക്കാന്‍ സാധിക്കും വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications