തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; സ്റ്റാന്റിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫ് പുറത്ത്
തൊടുപുഴ: രാഷ്ട്രീയ കരുനീക്കത്തിലൂടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ സ്റ്റാന്റിങ് കമ്മിറ്റി യുഡിഎഫിനും ബിജെപിക്കും. എല്‍ഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ഒന്നിച്ചപ്പോഴാണ് ഈ മാറ്റം. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ ബിജെപിയും യുഡിഎഫും ധാരണയുണ്ടാക്കി എന്നാണ് വിവരം. മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികള്‍ യുഡിഎഫിന് ലഭിച്ചു. രണ്ടെണ്ണം ബിജെപിക്കും കിട്ടി. മുസ്ലിം ലീഗിന്റെ ഒരു പ്രതിനിധി ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു എന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് രാഷ്ട്രീയ മര്യാദയില്ലാതെയാണ് ഭരണം പിടിച്ചത്. അതിനുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും യുഡിഎഫ് പറഞ്ഞു.
35 അംഗങ്ങളാണ് തൊടുപുഴ മുന്‍സിപ്പാലിറ്റിയിലുള്ളത്. 13 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായത് യുഡിഎഫ് ആയിരുന്നു. എല്‍ഡിഎഫിന് 12 സീറ്റ് കിട്ടി. ബിജെപിക്ക് എട്ട് സീറ്റുകളും കോണ്‍ഗ്രസ് വിമതര്‍ രണ്ടു പേരുമുണ്ട്. വിമതരെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ തട്ടകമാണ് തൊടുപുഴ. ഇവിടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി അദ്ദേഹം എന്നും തുടര്‍ന്നിരുന്നു, ഇത്തവണ കാര്യങ്ങള്‍ മാറി മറിഞ്ഞു. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജിനെ ചെയര്‍മാനാക്കി എല്‍ഡിഎഫ് നടത്തിയ നീക്കമാണ് ഭരണം ഇടതുപക്ഷത്തിന് ലഭിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്